മതവികാരം വ്രണപ്പെടുത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണം: സിദ്ദു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (20:27 IST)
മതവികാരം വ്രണപ്പെടുത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിദ്ദു. സംസ്ഥാനത്ത് മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ രണ്ട് ആൾക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിദ്ദുവിന്റെ പരാമര്‍ശം

ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് വിശുദ്ധ ഖുറാനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണം. സിദ്ദു പറഞ്ഞു. പഞ്ചാബിലെ സമാധാനം തകര്‍ക്കാനായി ചിലര്‍ ഗൂഢാലോചന നടത്തുന്നതായും സിദ്ദു ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകള്‍ക്കിടയിലുണ്ടായ രണ്ട് സംഭവങ്ങളില്‍ രണ്ടുപേര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് സംസ്ഥാനത്ത് മരിച്ചിരുന്നു. ആദ്യ സംഭവം ശനിയാഴ്ച ഉച്ചയ്ക്ക് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്ര പരിസരത്ത് നടന്നപ്പോള്‍ രണ്ടാമത്തേത് ഞായറാഴ്ച കപുര്‍ത്തല ജില്ലയിലെ നിസാംപുരിലെ ഒരു ഗുരുദ്വാരയിലാണ് നടന്നത്.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ച യുവാവിനെയാണ്‌ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. അതേസമയം കപൂർത്തലയിലെ ഗുരുദ്വാരയില്‍ മരണപ്പെട്ടയാൾ മതവികാരം വ്രണപ്പെടുത്തിയതിന് പ്രകടമായ തെളിവുകളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :