ഗുഡ്ബൈ ഗുജറാത്ത്, ഇനി ഡല്‍ഹിയില്‍ കാണാം

അഹമ്മദാബാദ്‌| VISHNU.NL| Last Modified ബുധന്‍, 21 മെയ് 2014 (16:43 IST)
നീണ്ട 13 വര്‍ഷം ഗുജറാത്തിനെ സേവിച്ചതിനു ശേഷം മുഖ്യമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്രമോഡി രാജി വച്ചു. ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ പുതിയ നിയോഗം. രാവിലെ ഗുജറാത്ത് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് മോഡിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

നിയമസഭയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് മോഡി ഗവര്‍ണര്‍ കമല ബെനിവാളിന് കൈമാറിയത്. എന്നാല്‍ മോഡിയുടെ വിടവാങ്ങലിനെക്കാള്‍ ശ്രദ്ധേയമായത് പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല മോഡിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചതായിരുന്നു.

ബിജെപിയുടെ എക്കാലത്തെയും അജണ്ടയായ രാമക്ഷേത്ര നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെയും ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെയും അനുകൂലിച്ച വഗേലയുടെ പ്രസംഗം
കോണ്‍ഗ്രസിന് നാണക്കേടായി. 2002ലെ ഗോധ്ര കലാപത്തില്‍ മോഡിയ്ക്ക് പങ്കുണ്ടെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്നും വഗേല പറഞ്ഞു വച്ചു.

മറുപടി പ്രസംഗത്തില്‍ ഗുജറാത്തിന്റെ നേട്ടങ്ങള്‍ മോഡി എടുത്തുകാട്ടുകയും ചെയ്തു. ഗുജറാത്ത് മോഡല്‍ വികസനം എന്താണെന്ന് ജനങ്ങള്‍ അത്ഭുതത്തോടെ ചോദിക്കാറുണ്ട്. അവരോട് പറയാനുള്ളത് വ്യത്യസ്ത് കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് എന്നാണ് തനിക്കു പറയാനുള്ളതെന്ന് മോഡി വ്യക്തമാക്കി​.

ലോകം തന്നെ വാഴ്ത്തുകയാണ് എന്നറിയാം. എന്നാല്‍ ഗുജറാത്തില്‍ തന്നെ ജനങ്ങള്‍ പുകഴ്ത്തിപ്പറയുന്പോള്‍ അതിന് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമുണ്ടെന്നും മോഡി പറഞ്ഞു. 26ന് വൈകിട്ട് ആറു മണിക്കാണ് മോഡി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :