വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ഒരുവയസ്സുകാരനെ കൊന്നു; അമ്മൂമ അറസ്റ്റില്‍, കുട്ടിയെ കൊന്നത് വാശിപിടിക്കുന്നതിനാല്‍

രേണുക വേണു| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:01 IST)
പേരക്കുട്ടിയുടെ വാശി കൂടിയതോടെ മര്‍ദിക്കുകയും വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ അമ്മൂമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ആര്‍.എസ്.പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെയാണ് (55 വയസ്) പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകള്‍ നന്ദിനിയുടെ രണ്ടാമത്തെ മകനായ ഒരുവയസ്സുകാരന്‍ ദുര്‍ഗേഷിനെയാണ് നാഗലക്ഷ്മി ശ്വാസംമുട്ടിച്ച് കൊന്നത്.

ബുധനാഴ്ച വൈകിട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

കുട്ടിയുടെ കൈകാലുകളില്‍ മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ അമ്മ നന്ദിനിയെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് അമ്മൂമയാണ് കുട്ടിയെ കൊന്നതെന്ന് നന്ദിനി വെളിപ്പെടുത്തിയത്. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇത് നാഗലക്ഷ്മിയെ ചൊടിപ്പിച്ചു. കുഞ്ഞിനെ നോക്കാന്‍ നാഗലക്ഷ്മിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തില്‍ കുട്ടി വായിലെന്തോ ഇട്ടതോടെ ദേഷ്യംവന്ന നാഗലക്ഷ്മി ബിസ്‌കറ്റ് കവര്‍ കുട്ടിയുടെ വായില്‍ തിരുകുകയായിരുന്നു. പിന്നീട് തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി ഇവര്‍ മറ്റുജോലികളിലേര്‍പ്പെട്ടു. വായില്‍ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :