ശമിക്കാതെ മഴക്കെടുതി, ഉത്തരേന്ത്യയിൽ നദികൾ കരകവിഞ്ഞൊഴുകി: ഡൽഹിയിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂലൈ 2023 (12:00 IST)
ഉത്തരേന്ത്യയില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച് കനത്ത തുടരുന്നു. പ്രധാന നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിയാന,ഡല്‍ഹി സംസ്ഥാനങ്ങളില്‍ പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ നിലയിലാണ് യമുനാ നദിയിലെ ജലനിരപ്പ്. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.

ഡല്‍ഹി,ജമ്മു കശ്മീര്‍,ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ഡ്,സംസ്ഥാനങ്ങളില്‍ കനത്ത മഴക്കെടുതി തുടരുകയാണ്. രാജസ്ഥാന്‍,പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലെല്ലാം കനത്തമഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. ഹിമാചലില്‍ ബിയാസ് നദി കരകവിഞ്ഞൊഴുകുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി ഹിമാലയന്‍ മേഖലയില്‍ മാത്രം 22 പേരാണ് മരിച്ചത്. ഹരിയാന ഹത്‌നികുണ്ഡ് അണക്കെട്ടിലെ ജനനിരപ്പ് 206.24 മീറ്റര്‍ കടന്നതോടെ ഡല്‍ഹിയും സമീപപ്രദേശങ്ങളും പ്രളയഭീതിയിലാണ്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് യമുനാനദി കരകവിഞ്ഞതെന്നും ഇത് അപകടസാധ്യത ഉയര്‍ത്തുമെന്നും ഡല്‍ഹി ജലസോചന പ്രളയനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :