വിവാഹനിശ്ചയം സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനുള്ള ലൈസൻസ് അല്ല: ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (13:49 IST)
വിവാഹനിശ്ചയം വരന് പ്രതിശ്രുത വധുവിനെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള അവകാശം നൽകുന്നില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. സമ്മതമില്ലാത്ത ലൈംഗികബന്ധത്തിന് വിവാഹനിശ്ചയം കഴിഞ്ഞുവെന്നത് ന്യായീകരണമാകുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. പ്രതിശ്രുത വധു നൽകിയ ബലാത്സംഗ കേസിൽ യുവാവിന് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജസ്റ്റിസ് വിവേക് പുരിയുടെ നിരീക്ഷണം.

വിവാഹനിശ്ചയം നടന്നുവെന്നതോ അതിന് ശേഷം നിരന്തരം കണ്ടുമുട്ടിയിരുന്നുവെന്നതോ സമ്മതമില്ലാത്ത ലൈംഗികബന്ധത്തിനുള്ള ലൈസൻസ് അല്ലെന്ന് കൊടതി വ്യക്തമാക്കി. ഇത്തരമുള്ള കണ്ടുമുട്ടലിന് നിർബന്ധിക്കപ്പെടുന്ന പെൺകുട്ടിയുടേത് സ്വമേധയാ ഉള്ള സമ്മതമാണെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസിൽ തൻ്റെ സമ്മതമില്ലാതെയായിരുന്നു ലൈംഗികബന്ധമെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു.

ഈ ജനുവരിയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അതിന് ശേഷം ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. ഇതിനിടെ പലവട്ടം യുവാവ് ലൈംഗികബന്ധത്തിന് നിർബന്ധിച്ചെങ്കിലും യുവതി വിസമ്മതിക്കുകയായിരുന്നു. ജൂണിൽ തന്നെ ഒരു ഹോട്ടൽ മുറിയിൽ എത്തിക്കുകയും നിർബന്ധിച്ച് സെക്സിൽ ഏർപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിൻ്റെ വീഡിയോ പകർത്തിയതായും പരാതിയുണ്ട്. പിന്നീട് യുവാവ് വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.

പെൺകുട്ടിയുടെ പ്രണയബന്ധം അറിഞ്ഞതിനെ തുടർന്നാണ് വിവാഹത്തിൽ നിന്നും പിൻവാങ്ങിയതെന്നാണ് യുവാവ് കോടതിയിൽ അറിയിച്ചത്. ലൈംഗികബന്ധം സമ്മതത്തോട് കൂടിയായിരുന്നുവെന്നും യുവാവ് വാദിച്ചു. എന്നാൽ ലൈംഗികബന്ധം സമ്മതപ്രകാരമാണെന്ന് കരുതാൻ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :