കർഷകസമരം: എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു, അടുത്ത ചർച്ച 15ന്

അഭിറാം മനോഹർ| Last Modified വെള്ളി, 8 ജനുവരി 2021 (17:33 IST)
പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.

ഘർവാപ്പസി ലോ വാപ്പസിക്ക് ശേഷം മാത്രമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതേസമയം മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതിയ നിയമങ്ങളില്‍ തര്‍ക്കമുള്ള വ്യവസ്ഥകളിന്മേല്‍ മാത്രം നടത്താമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജനുവരി 15 ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പുതിയ കാര്‍ഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങളിലുള്ള വലിയൊരു വിഭാഗം കര്‍ഷകര്‍ സ്വാഗതം ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുണ്ട്. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ - വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്‌ക്കെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :