21കാരിയെ വിവാഹം ചെയ്ത 17കാരനെ ശിക്ഷിക്കാനാകില്ല, സുപ്രധാന വിധിയുമായി സുപ്രീം കോടതി !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 7 ജനുവരി 2020 (14:07 IST)
പ്രായപൂർത്തിയായ പെൺകുട്ടിയെ വിവാഹം ചെയ്ത മൈനറായ ആൺകുട്ടിയെ ശിക്ഷിക്കാൻ സാധിക്കില്ല എന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ് ശൈശവ വിവാഹ നിരോധനം നിയമം എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു. ജസ്റ്റിസ് മോഹൻ എൻ ശാന്തഗൗഡരുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

21കാരിയെ വിവാഹം ചെയ്ത 17കാരനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളെ ശിക്ഷിക്കുകയല്ല ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ലക്ഷ്യം. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പുരുഷൻ പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വിവാഹം കഴിച്ചാൽ രണ്ട് വർഷം തടവോ, പിഴയോടുകൂടിയ തടവോ അനുഭവിക്കേണ്ടിവരും എന്നാണ് നിയമം നിഷ്കർശിക്കുന്നത്.

മുതിർന്ന സ്ത്രീയെ വിവാഹം കഴിച്ച ആൺകുട്ടിയെയോ, ആൺകുട്ടിയെ വിവാഹം ചെയ്ത മുതിർന്ന സ്ത്രീയേയോ ശിക്ഷിക്കാൻ നിയമത്തിൽ പറയുന്നില്ല എന്നും. സുപ്രീം കോടതി വ്യക്തമാക്കി. പഞ്ചാബ് ഹരിയാന ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് ദമ്പതികൾക്ക് സംരക്ഷണം നൽകാൻ നിർദേശം നൽകിയിരുന്നു എങ്കിലും ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയും 17കാരനെതിരെ നിയമ നടപടി സ്വീകരിക്കാനും ഉത്തരവിടുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :