പൊലീസുകാരന്റെ ഇഷ്ടികയേറുകൊണ്ട യുവതി ടെലിവിഷൻ താരമായെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (19:19 IST)
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന്റെ ഇഷ്ടികകൊണ്ടുള്ള ആക്രമണം ഏറ്റ യുവതി ഇപ്പോള്‍ ടെലിവിഷന്‍ താരമായെന്ന് ഡല്‍ഹി ഹൈക്കൊടതി അഭിപ്രായപ്പെട്ടു. ഡൽഹിയിൽ റോഡ് അതിക്രമങ്ങൾ കൂടി വരികയാണെന്നും പൗരന്മാർക്ക് അവരുടെ കടമകൾ അറിയില്ലെന്നും കോടതി പറഞ്ഞു. എന്തു കൊണ്ടാണ് അടുത്തിടെയായി റോഡ് അതിക്രമങ്ങൾ കൂടി വരുന്നതെന്ന് പരിശോധിക്കാനായി ഒരു മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന രാമൻജീത് കൗർ എന്ന യുവതിയെയാണ് പൊലീസുകാരന്‍ ആക്രമിച്ചത്. ആക്രമിച്ച സതീഷ് ചന്ദ് എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ലൈസന്‍സ് കൈയ്യിലില്ലാത്ത യുവതിയോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടതിനു പകരം പൊലീസുകാരനെ ആക്രമിക്കുകയാണ് യുവതി ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യുവതിയും പൊലീസുകാരനും തമ്മിലുള്ള വഴക്കിന്റെ ശബ്ദരേഖ ഇന്ന് എൻ.ഡി.ടി.വി പുറത്തു വിട്ടിരുന്നു. ഇതിൽ ലൈസൻസ് കൈവശമില്ലാത്ത യുവതിയോട് പൊലീസുകാരൻ
200 രൂപ പിഴയടക്കാനും അതിന് താൻ രസീത് തരാമെന്നും പറയുന്നുണ്ട്. എന്നാൽ പൊലീസുകാരൻ കൈക്കൂലി ചോദിച്ചെന്നും രസീത് നൽകാൻ തയ്യാറായില്ലെന്നുമായിരുന്നു യുവതിയുടെ ഭാഷ്യം. ഈ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :