കൊവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂർ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത എംപി രാഷ്ട്രപതിയെ കണ്ടു!

അഭിറാം മനോഹർ| Last Modified ശനി, 21 മാര്‍ച്ച് 2020 (09:16 IST)
കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക ഇടപഴകിയവരിൽ ബിജെപി എംപിയായ ദുഷ്യന്ത് സിങ്ങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോർട്ടുകൾ. ഗായിക കനിക കപൂർ സംഘടിപ്പിച്ച പാർട്ടിയിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.കനിക കപൂറിന് രോഗം സ്ഥിരീകരിച്ചതോടെ ഇരുവരും ഇപ്പോൾ സമ്പർക്ക വിലക്കിൽ കഴിയുകയാണ്.

ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു.കനികയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇവരെല്ലവരും തന്നെ സ്വയം ക്വറന്റൈനിലാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാരപഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തിരുന്നു.

ദുഷ്യന്ത് സിങ്ങുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി. രാഷ്ട്രപതിയെ കൂടാതെ ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിയവരുമായി ദുഷ്യന്ത് സിങ്ങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.ഇതോടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെ‌യ്തു.

ലഖ്‌നൗവില്‍ വെച്ച് താനും മകന്‍ ദുഷ്യന്തും ഒരു സത്കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കനികയും ഇതിൽ ഉണ്ടായിരുന്നതായും അതിനാൽ തങ്ങൾ സ്വയം ക്വാറന്റൈനിലാണെന്നും വസുന്ധര രാജെ ട്വീറ്റ് ചെയ്‌തു.രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇതുവരെ പ്രകടിപ്പിക്കാത്തതിനാൽ ദുഷ്യന്തിനെയും വസുന്ധരരാജയെയും കൊറോണ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :