കൊവിഡ് 19: ഗുജറാത്തിൽ മുസ്ളീങ്ങൾക്കും ഹിന്ദുക്കൾക്കും പ്രത്യേക വാർഡെന്ന് റിപ്പോര്‍ട്ട്

അനു മുരളി| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (21:10 IST)
രോഗികൾക്ക് മതാടിസ്ഥാനത്തിൽ വേർതിരിവെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയാണ് കൊവിഡ് രോഗബാധിതരായവർക്കായി രണ്ട് വാർഡുകൾ തിരിച്ചത്. മുസ്ലിങ്ങൾക്ക് ഒരു വാർഡ്, ഹിന്ദുക്കൾക്ക് മറ്റൊരു വാർഡ് എന്നിങ്ങനെയായിരുന്നു തരം തിരിവ്. ഇത് വാർത്തയാതോടെ സംഭവം വിവാദമായിരിക്കുകയാണ്. സർക്കാർ നിർദേശത്തെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്ന് പറഞ്ഞ് കൈകഴുകുകയാണ് ആശുപത്രി ജീവനക്കാർ. എന്നാൽ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡ് ബാധിതരെന്ന് സംശയിക്കുന്ന രോഗികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചതാണ് വിവാദമായത്. ആശുപത്രിയിൽ 1200 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെയാണ് വേർതിരിവ്. കൊവിഡ് ബാധിതരായവരെ ഹിന്ദു, മുസ്ലീം എന്നിങ്ങനെ വേർതിരിച്ച് വാർഡുകൾ തയ്യാറാക്കിയ വിവരം ഇന്ത്യൻ എക്സ്പ്രസ് ആണ് പുറത്തുവിട്ടത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച 186 പേരിൽ 150 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ നാൽപതോളം പേർ മുസ്ലീങ്ങളാണ്. ഇതിൽ സ്ഥിരീകരണമായതോടെ മാർച്ച് അവസാനം മറ്റൊരു വാർഡ് ഉണ്ടാക്കി മുസ്ലിങ്ങളെ മാത്രം അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇരു സമുദായങ്ങളുടേയും നല്ലതിന് വേണ്ടിയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിയതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായി രോഗികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :