ഉറി, പത്താൻ‌കോട്ട്, പുൽ‌വാമ ആക്രമണങ്ങൾ നടക്കുമ്പോൾ എവിടെയായിരുന്നു കാവൽക്കാരാ നിങ്ങൾ? - രൂക്ഷ വിമർശനവുമായി ഒവൈസി

Last Modified വെള്ളി, 22 മാര്‍ച്ച് 2019 (08:45 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ‘മേം ഭീ ചൗക്കിദാര്‍’ കാമ്പയിനെതിരെ രൂക്ഷ പരിഹാസവുമായി ഓൾ മജ്ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടി അധ്യക്ഷൻ സുൽത്താൻ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെ ആണെന്നും കാവൽക്കാരനെ അല്ലെന്നും അദ്ദേഹം പറഞ്ഞു.

” നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണ്? ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെയാണ്. അല്ലാതെ ഒരു കാവല്‍ക്കാരനെയല്ല- ഒവൈസി പറഞ്ഞു.

” നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റില്‍ നടത്തിയ ആദ്യപ്രസംഗം ഞാനിപ്പോഴും ഓർമിക്കുന്നു. 1200 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് നമുക്ക് അധികാരത്തിലെത്താന്‍ ആയതെന്ന് അദ്ദേഹം അന്ന് പറഞ്ഞു. എന്റെ സമീപം കോണ്‍ഗ്രസിന്റെ ഒരു എം.പിയായിരുന്നു ഇരുന്നത്. മോദി ഇത് എന്താണ് പറയുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ദല്‍ഹി മുസ്‌ലീം ഭരണാധികാരികള്‍ ഭരിച്ചിരുന്ന കാലത്തെ കുറിച്ചാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചതെന്ന് ഞാന്‍ കോണ്‍ഗ്രസ് എം.പിയോട് പറഞ്ഞു.

ആ ഒരൊറ്റ പ്രസംഗത്തിലൂടെ തന്നെ 25-30 വര്‍ഷം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്നുപോന്ന ഒരാള്‍ മാത്രമാണ് മോദിയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. ആര്‍.എസ്.എസിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ തന്നെ ഇന്ത്യയുടെ വൈവിധ്യപരമാര്‍ന്ന സംസ്‌ക്കാരത്തിന് എതിരാണ് അവര്‍ എന്ന് നമുക്ക് മനസിലാകുമെന്നും ഒവൈസി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :