ബീഫ് റെയ്‌ഡ്: ഹിന്ദു സേനാ നേതാവിനെ കസ്‌റ്റഡിയില്‍ വിട്ടു

ബീഫ് റെയ്‌ഡ് , ഹിന്ദു സേനാ , വിഷ്ണു ഗുപ്ത , കേരള ഹൗസ് കാന്റിനില്‍ റെയ്‌ഡ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (10:39 IST)
കേരള ഹൗസ് കാന്റിനില്‍ പശുമാംസം വിളമ്പുന്നുവെന്ന് വ്യാജപരാതി നൽകിയ കേസിൽ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയശേഷമായിരുന്നു കസ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ ഇയാളെ ഡല്‍ഹി പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇന്നലെ വൈകിട്ടാണ് വിഷ്‌ണു ഗുപ്‌തയെ ഡല്‍ഹി പൊലീസ് അറസ്‌റ്റു ചെയ്‌തത്. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ വ്യാജ പരാതി നല്‍കി, തെറ്റായ വാര്‍ത്തകള്‍ നല്‍കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുന്നത്.

തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി, ശേഷം വിശദമായി ചോദ്യം ചെയ്തു, തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് വൈദ്യ പരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വിഷ്ണു പറഞ്ഞു. സംഭവത്തില്‍ റെയ്ഡിനെ ചെറുതാക്കി കാണിച്ചും ന്യായീകരിച്ചുമാണ് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കിയത്.

ഗുപ്ത തങ്ങളുടെ നിരീക്ഷണത്തില്‍ ഉള്ള ആളാണെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്. കാശ്മീരില്‍ ഹിതപരിശോധന വേണമെന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെ ഇയാള്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ചെറിയ വിഷയങ്ങളില്‍ പോലും സാമുദായി വേര്‍തിരിവ് ചൂണ്ടിക്കാട്ടി പല പ്രതിഷേധങ്ങളും ഇയാള്‍ ഒറ്റയ്ക്കും സംഘടിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :