കശ്മീർ വിഷയത്തിൽ ഉരിയാടാതെ രാഹുലും പ്രിയങ്കയും, സോണിയ ഗാന്ധിക്കും മിണ്ടാട്ടമില്ല!

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (11:09 IST)
ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളയുകയും പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370-ആം അനുച്ഛേദം റദ്ദാക്കുകയും ചെയ്ത നടപടിയില്‍ ഇതുവരെ കോൺഗ്രസ് തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാണെന്ന അഭിപ്രായമാണ് ഉയരുന്നത്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഇന്നലെ ലോക്‌സഭയില്‍ രാഹുല്‍ ഉണ്ടായിരുന്നെന്നാണ് സൂചന. സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല.

ചരിത്രപരമായ ഒരു തെറ്റ് ഇപ്പോള്‍ തിരുത്തിയെന്നായിരുന്നു സോണിയ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള ജനാര്‍ദന്‍ ദ്വിവേദിയുടെ പ്രതികരണം. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയില്‍ കേന്ദ്രത്തെ അഭിനന്ദിക്കണമെന്നും ഇതിനെ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മുന്‍ എം.പി.യായ ജ്യോതി മിര്‍ദയുടെ പ്രതികരണം.

അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്, പി. ചിദംബരം, തുടങ്ങിയ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ആര്‍ട്ടിക്കിള്‍ 370-ല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ പ്രതികരണം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :