സംഘര്‍ഷം: 32 മലയാളി തീര്‍ഥാടകര്‍ അമര്‍നാഥില്‍ കുടുങ്ങി

ഡെറാഡൂണ്‍| Last Modified വെള്ളി, 18 ജൂലൈ 2014 (15:19 IST)
സംഘര്‍ഷത്തെ തുടര്‍ന്ന് മുപ്പത്തിരണ്ട് മലയാളികള്‍ മലയാളി തീര്‍ഥാടകര്‍ അമര്‍നാഥില്‍ കുടുങ്ങി. ബേസ് ക്യാമ്പായ ബാല്‍താലിലാണ് കുടുങ്ങിക്കിടക്കുന്നത്. പ്രാദേശിക സംഘര്‍ഷമാണ് തീര്‍ത്ഥാടകരടക്കമുള്ളവര്‍ സ്ഥലത്ത് കുടുങ്ങാന്‍ കാരണം. 500ഓളം ബസുകളിലായി ആയിരക്കണക്കിന് യാത്രക്കാരാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇന്ന് രാവിലെ ഒരു ടെന്‍റുടമയ്ക്ക് നേരെ ആക്രമണം നടന്നതാണ് സംഘര്‍ഷത്തിന് കാരണം. ടെന്‍റുടമകളും വഴിയോരക്കച്ചവടക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പൊലീസും, സിആര്‍പിഎഫ് സൈന്യവും സംഘര്‍ഷമേഖലയില്‍ എത്തിയിട്ടുണ്ട്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഇന്നലെ അമര്‍നാഥ് ദര്‍ശനത്തിനുശേഷം ഇന്ന് അവിടെ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു മലയാളി തീര്‍ഥാടക സംഘം. എന്നാല്‍ വഴിയിലുടനീളം സംഘര്‍ഷത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
സംഘര്‍ഷമേഖലയിലെ സ്ഥിതി വഷളാവുകയാണെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :