ബുദ്ധപൂര്‍ണിമ

WEBDUNIA|
വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിവസം.

കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചതും വൈശാഖ പൗര്‍ണ്ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദു:ഖത്തിനു നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു.

രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍നിന്ന് ലോകത്തിന്‍റെ ദു:ഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത്. ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാകുകയായിരുന്നു.

ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍നിന്ന് ജനമധ്യത്തിലെക്ക് നയിച്ചത്.

ദുരിതങ്ങളില്‍നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെത്തന്നെയും വെടിഞ്ഞ് പരിവ്രാജകനാകുകയായിരുന്നു.

ആറുവര്‍ഷത്തെ നിരന്തര ധ്യാനത്തിനു ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്‍ല അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.

ആഗ്രഹങ്ങളും അത്യാഗ്രങ്ങളും വര്‍ദ്ധിക്കുന്ന നാളുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്വേഷിക്കാനോ പറഞ്ഞുകൊടുക്കാനോ ബുദ്ധന്മാരില്ലാതെ ലോകം ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക് നീങ്ങുമ്പോള്‍ ബുദ്ധ പൂര്‍ണ്ണിമ നല്‍കുന്നത് മഹത്തായ സന്ദേശമാണ്, മേധയില്‍ തെളിയാത്തതും ദര്‍ശനത്തില്‍ മാത്രം വെളിപ്പെടുന്നതുമായ അപൂര്‍വ്വ സന്ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :