മമ്മൂട്ടി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം രൂപ മാത്രം, പടം കോടികള്‍ വാരി !

മമ്മൂട്ടി, വാത്സല്യം, ലോഹിതദാസ്, Mammootty, Valsalyam, Lohithadas
എ എന്‍ ജയകൃഷ്‌ണന്‍| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (15:58 IST)
മലയാള സിനിമയില്‍ മലയാളിത്തമില്ലാത്ത സിനിമകളാണ് ഇന്ന് കൂടുതലായും ഉണ്ടാകുന്നത്. നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന വിഷയങ്ങളിലേക്കോ നമ്മുടെ ബന്ധങ്ങളിലേക്കോ ജീവിതത്തിലേക്കോ കഥാകാരന്‍‌മാര്‍ കണ്ണുതുറക്കാത്തതാണ് ഇതിന് കാരണം. ലോകസാഹിത്യമൊന്നും വേണ്ട, നമ്മുടെ രാമായണവും മഹാഭാരതവും കഥാസരിത് സാഗരവും മതി എനിക്ക് ആയിരം കഥകള്‍ സൃഷ്ടിക്കുവാനെന്ന് പറഞ്ഞ ഒരു തിരക്കഥാകൃത്ത് നമുക്കുണ്ടായിരുന്നു - ലോഹിതദാസ്.

ലോഹിതദാസിന്‍റെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നു വാത്സല്യം. മൂവി ബഷീറിന്‍റെ അമ്മാസ് ബാനറിനെ രക്ഷപ്പെടുത്താനായാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയത്. കൊച്ചിന്‍ ഹനീഫ് സംവിധാനം ചെയ്ത ആ സിനിമയ്ക്ക് അന്ന് 50 ലക്ഷം രൂപ ചെലവായി. 10 ലക്ഷം രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം.

മലയാളത്തിന്‍റെ നന്‍‌മയും ചേതനയും പേറുന്ന ആ സിനിമയെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. ചിത്രം മെഗാഹിറ്റായി, കോടികള്‍ വാരി. കേരളത്തിലെ തിയേറ്ററുകളില്‍ 250ലേറെ ദിവസം വാത്സല്യം ഓടി. 1993ല്‍ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ വാത്സല്യം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.

പക്ഷേ, കോടികളുടെ കണക്കിന് അപ്പുറം, ആ സിനിമ ഇന്നും ജീവിക്കുന്നത് ഹൃദ്യമായ ഒരോര്‍മ്മയായാണ്. പണം വാരിക്കൂട്ടുന്ന പ്ലാസ്റ്റിക് പടങ്ങള്‍ പലതും 100 നാള്‍ക്കപ്പുറം ആരും ഓര്‍ക്കില്ലെന്നുറപ്പാണ്. ‘വാത്സല്യം’ എത്രവര്‍ഷം കഴിഞ്ഞാലും ഒരു രാമയണസന്ധ്യയില്‍ കൊളുത്തിവച്ച നിലവിളക്കുപോലെ തെളിഞ്ഞുനില്‍ക്കും.

വീടുപേക്ഷിച്ചുപോയ ജ്യേഷ്ഠനെ അനുജന്‍ കാണാന്‍ വരുന്നതായിരുന്നു വാത്സല്യത്തിന്‍റെ ക്ലൈമാക്സ്. അത്രയും ലളിതമായൊരു ക്ലൈമാക്സ് എഴുതാനും അത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റാനും ഒരു ലോഹിതദാസിന് മാത്രമേ കഴിയൂ. വാത്സല്യം മലയാളികളുടെ നെഞ്ചിലെ നീറുന്ന ഒരോര്‍മ്മയാണ്. മേലേടത്ത് രാഘവന്‍‌നായര്‍ സ്നേഹത്തിന്‍റെ പൊന്‍‌തിളക്കമുള്ള പ്രതീകവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :