വോട്ടെണ്ണല്‍ തുടങ്ങുന്നു, ഇന്ത്യയുടെ പുതിയ ഭരണാധികാരി ആരെന്ന് ഇന്നറിയാം!

തിരുവനന്തപുരം| Last Updated: വെള്ളി, 16 മെയ് 2014 (07:25 IST)
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം തുടങ്ങും. സ്ഥാനാര്‍ഥികളും മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ആരു ഭരിക്കുമെന്ന് ഉച്ചയോടെ വ്യക്തമാകും. ഒമ്പത് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തു വരുന്നത്.

വോട്ടെണ്ണല്‍ എട്ട് മണിക്ക് തുടങ്ങും. ആദ്യ ഫല സൂചനകള്‍ എട്ടേ കാലോടെ പുറത്തുവരും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

കേരളത്തില്‍ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലായി നടക്കും. ആദ്യം മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലാകും പൂര്‍ത്തിയാവുക. ഇവിടെ ഒമ്പതു സ്ഥാനാര്‍ഥികളാണുള്ളത്. 20 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തെ ഫലമാകും ഏറ്റവും അവസാനം പുറത്തുവരാന്‍ സാധ്യത. പോസ്റ്റല്‍ വോട്ടുകള്‍ രാവിലെ എട്ടു വരെ സ്വീകരിക്കും.

എട്ടിനു പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതിനിടെ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ കൗണ്ടിങ് കേന്ദ്രത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെ തടഞ്ഞുവച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാലാണ് 12 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെ
പൊലീസ് കൗണ്ടിംഗ് സ്റ്റേഷനകത്തേക്കു കടത്തിവിടാതിരുന്നത്.

വോട്ടിങ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ സ്ഥാപിച്ച ആദ്യത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. ഫലം പുറത്ത് വരുമ്പോള്‍ 'നോട്ട' ബട്ടണിനു ജനാധിപത്യ പ്രക്രിയയിലുള്ള സ്വാധീനവും വെളിവാകും. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നുമാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ:

//elections.webdunia.com/kerala-loksabha-election-results-2014.htm



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :