വിവാഹമോചനത്തിന് സമ്മതിച്ചില്ല, ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

തൃശൂര്‍| WEBDUNIA|
വിവാഹമോചനത്തിന് വിസമ്മതിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. പിന്നീട് വിവാഹമോചനത്തിന് ഭര്‍ത്താവ് സമ്മതിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഭാര്യ ഭീഷണിപ്പെടുത്തി. ഇതിനിടെ കാമുകനെ വിവാഹം കഴിച്ച ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് കോടതിയില്‍ പരാതിയും നല്‍കി.

പൊന്നൂക്കര സ്വദേശി സലേഷ് രാജിന്‍റെ ഭാര്യ രജിതയാണ് കാമുകനായ അംബുജാക്ഷനോടൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തത്. രണ്ടുവര്‍ഷം മുമ്പാണ് സലേഷ് രാജും രജിതയും വിവാഹിതരായത്. അതിര്‍ത്തി രക്ഷാസേനയില്‍ ഉദ്യോഗസ്ഥനാണ് സലേഷ്. വിവാഹശേഷം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ രജിതയും അംബുജാക്ഷനും തമ്മില്‍ പ്രണയത്തിലായി. ഒരു ദിവസം സലേഷിനെ ഫോണില്‍ വിളിച്ച് രജിത വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചനം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് നാട്ടിലെത്തിയ സലേഷ് രജിതയെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും രജിത അംബുജാക്ഷനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സലേഷിന്‍റെ പരാതിയെ തുടര്‍ന്ന് രജിതയെയും അംബുജാക്ഷനെയും പൊലീസ് പിടികൂടി. അപ്പോഴേക്കും ഇരുവരും ക്ഷേത്രാചാര പ്രകാരം വിവാഹം നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അംബുജാക്ഷനൊപ്പം പോകാനാണ് രജിത താല്‍പ്പര്യം പ്രകടിപ്പിച്ചത്.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് സലേഷും രജിതയുമായുള്ള വിവാഹമോചനം ഉടന്‍ നടത്തണമെന്ന് തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം വേണമെങ്കില്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് രജിത സലേഷിനെ ഭീഷണിപ്പെടുത്തി. ഇതോടെ, തന്നോടൊപ്പമുള്ള വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച രജിതയ്ക്കെതിരെ സലേഷ് കോടതിയെ സമീപിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :