വി എസിന്റെ വിശ്വസ്‌ത പൂച്ച ഋഷിരാജ്‌ സിംഗ് കേരള പൊലീസില്‍ മടങ്ങിയെത്തി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ വിശ്വസ്‌തരില്‍ ഒരാളായി മൂന്നാറിനെ ഇളക്കിമറിച്ച ഐ ജി ഋഷിരാജ്‌ സിംഗ് കേരള പൊലീസില്‍ മടങ്ങിയെത്തി. അഞ്ചു വര്‍ഷത്തെ കേന്ദ്ര ഡപ്യൂട്ടേഷനു ശേഷം എ ഡി ജി പിയായിട്ടാണു ഋഷിരാജ്‌ മടങ്ങിയെത്തുന്നത്. ഋഷിരാജ്‌ സിംഗ് സംസ്ഥാനത്ത്‌ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തു. കേരളത്തില്‍ ഒഴിവുള്ള ഏതെങ്കിലും ഐ ജി തസ്‌തിക എഡിജിപി റാങ്കിലേക്ക്‌ ഉയര്‍ത്തി ഋഷിരാജിനെ നിയമിക്കാനാണ്‌ ആലോചന.

മൂന്നാര്‍ ദൗത്യത്തിലൂടെയായിരുന്നു ഋഷിരാജ്‌ വാര്‍ത്തകളില്‍ ഇടം നേടിയത്. ആന്റി പൈറസി സെല്‍ തലവനായപ്പോള്‍ ഐ ജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ സ്റ്റുഡിയോയില്‍ റെയ്‌ഡിനിറങ്ങിയ ഋഷിരാജിനെ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്‌തവ തല്‍സ്ഥാനത്തു നിന്നു നീക്കിയിരുന്നു. എന്നാല്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വിഎസ്‌ 24 ആ തസ്‌തിക സിംഗിനു തിരിച്ചുനല്‍കാന്‍ അന്ത്യശാസനം നല്‍കി. ഋഷിരാജ്‌ സിംഗിനു പദവി തിരിച്ചുകിട്ടിയെന്നു മാത്രമല്ല, ശ്രീവാസ്‌തവയെ ക്ലിഫ്‌ ഹൗസില്‍ വിളിച്ചുവരുത്തി വിഎസ് പരസ്യമായി ശാസിക്കുകയും ചെയ്‌തിരുന്നു.

പിന്നീട് ഋഷിരാജിനെ ഡപ്യൂട്ടേഷനില്‍ മഹാരാഷ്ട്രയില്‍ സിബിഐ ജോയിന്റ്‌ ഡയറക്ടറായി നിയമിതനായി. ഇക്കാലയളവിലാണ്‌ രാജ്യത്തെ പിടിച്ചുലച്ച ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി പുറത്തു കൊണ്ടുവന്നത്‌. നാലു വര്‍ഷവും ഒന്‍പതു മാസവും അവിടെ ജോലി ചെയ്‌ത അദ്ദേഹത്തെ ആദര്‍ശ്‌ കേസില്‍ വമ്പന്‍മാര്‍ പലരും കുടുങ്ങിയതോടെ ഭോപ്പാലിലേക്കു സ്ഥലം മാറ്റി.

എഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി, ഐ ജി സുരേഷ്‌ രാജ്‌ പുരോഹിത്‌, ഹര്‍ഷിത അട്ടലൂരി, എച്ച്‌ നാഗരാജ് തുടങ്ങിയവരും ഈ‍ മാസം അവസാനത്തോടെ കേരള പൊലീസില്‍ മടങ്ങിയെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :