വരന്‍ താലി കെട്ടി, സുഹൃത്തുക്കള്‍ മാലയിട്ടു!

പൊന്നാനി| WEBDUNIA|
PRO
കല്യാണം കലാപമായി മാറിയ കഥയാണിത്. പൊന്നാനിയിലെ പെരുമ്പടപ്പിലാണ് സംഭവം. വിവാഹത്തിന് പെണ്‍കുട്ടിയെ വരന്‍ താലി ചാര്‍ത്തിക്കഴിഞ്ഞയുടന്‍ വരന്‍റെ സുഹൃത്തുക്കളായ പുരുഷന്മാര്‍ വധുവിന്‍റെ കഴുത്തില്‍ വരണമാല്യമിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സുഹൃത്തുക്കളുടെ ഈ ചെയ്തി തടയാതിരുന്ന വരനെ വധു വേണ്ടെന്നു വച്ചു. അങ്ങനെ കല്യാണം മുടങ്ങി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെരുമ്പടപ്പില്‍ വച്ച് വിവാഹം നടന്നത്. വരന്‍ താലി കെട്ടിയയുടന്‍ വരന്‍റെ സുഹൃത്തുക്കള്‍ കല്യാണപ്പന്തലിലെത്തുകയും വരണമാല്യമെടുത്ത് വധുവിന്‍റെ കഴുത്തില്‍ അണിയിക്കുകയുമായിരുന്നു. ഇതോടെ കല്യാണപ്പന്തലില്‍ ബഹളമായി. വധുവിന്‍റെ സുഹൃത്തുക്കള്‍ ക്ഷുഭിതരായതോടെ കാര്യങ്ങള്‍ കയ്യാങ്കളി വരെയത്തി. ഈ സമയമത്രയും വരന്‍ ഒരക്ഷരവും മിണ്ടാതെ എല്ലാം കണ്ടുനിന്നു.

പിന്നീട് ചിലര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. വരന്‍റെ സുഹൃത്തുക്കള്‍ നടത്തിയത് ‘വിവാഹറാഗിംഗ്’ ആയിരുന്നത്രേ. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ വധുവിന്‍റെ ബന്ധുക്കള്‍ക്കായില്ല. പിന്നീട് സല്‍ക്കാരസമയത്ത് പ്രശ്നം വീണ്ടും ആളിക്കത്തി. അടി തുടങ്ങി. ഒടുവില്‍ പൊലീസെത്തി ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടിവന്നു. അങ്ങനെ തല്‍ക്കാലം പ്രശ്നം ശമിച്ചു.

വധുവിന്‍റെ വീട്ടിലായിരുന്നു ആദ്യരാത്രി. മണിയറയില്‍ കയറാന്‍ ഒരുങ്ങിയെത്തിയ വരനെ വധുവിന്‍റെ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നെങ്കിലും വരനെ അംഗീകരിക്കാന്‍ വധുവിനും വീട്ടുകാര്‍ക്കും കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ അതിക്രമങ്ങള്‍ കണ്ടുനിന്ന വരനെ തനിക്കു വേണ്ട എന്ന നിലപാടിലായിരുന്നു വധു. പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ വിവാഹം അസാധുവാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :