ശരീരം തളര്‍ന്ന് സുമ കിടപ്പിലായിട്ട് വര്‍ഷം നാല് കഴിയുന്നു. എന്നാല്‍ മന്ത്രവാദത്തില്‍ മനസ് അര്‍പ്പിച്ച്, ദിവ്യന്മാര്‍ രോഗം മാറ്റുമെന്ന പ്രതീക്ഷയില്‍ സുമയും കുടുംബവും ഇത്രയും നാള്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ശരീരമാസകലം പുഴുവരിച്ച് മരണാസന്നയായ സുമയെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി.
ഇതൊരു സിനിമാക്കഥയല്ല, തൊടുപുഴയ്ക്കടുത്ത് മണക്കാട് ആല്‍പ്പാറ സ്വദേശിനിയാണ് അമ്പത്തിനാലുകാരിയായ സുമ. അമ്മ തങ്കമ്മയും (75), തങ്കമ്മയുടെ അഹോദരി അമ്മിണി(72)യും അടങ്ങുന്ന ഈ കുടുംബം ആല്‍പ്പാറയിലെ ഒരു ചെറ്റക്കുടിലിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്.
ശരീരം തളര്‍ന്ന് കിടപ്പിലാവുന്നതിന് മുമ്പ് ചോറ്റാനിക്കരയിലെ ഒരു മന്ത്രവാദിനിയുടെ സഹായത്തോടെ സുമ പ്രശ്നവിധികള്‍ പറഞ്ഞു നല്‍കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുമ കിടപ്പിലായപ്പോള്‍ അമ്മ തങ്കമ്മ ഇത് ഏറ്റെടുത്തു. തുടര്‍ന്ന് സുമയും മന്ത്രവാദിനിയുടെ ചികിത്സയിലായി. ചികിത്സാരീതികള്‍ വിചിത്രമായിരുന്നു. അരിയാഹാരം രോഗിക്ക് നല്‍കാനേ പാടില്ല, പകരം അല്പം പശുവിന്‍ പാല്‍ നല്‍കും. അത് സ്പൂണിലാണ് നല്‍കുന്നത്. വീട്ടില്‍ അയല്‍ക്കാര്‍ക്ക് ആര്‍ക്കും പ്രവേശനമില്ല. ഞങ്ങള്‍ ദേവന്മാരാണ്, പുറത്തുള്ളവരെല്ലാം അസുരന്മാരും- അയല്‍ക്കാരെ പ്രവേശിപ്പിക്കാതിരിക്കാന്‍ തങ്കമ്മ കണ്ടെത്തിയ ന്യായം ഇതാണ്!
മന്ത്രവാദം രോഗം മാറ്റും എന്ന് ഉറച്ച് വിശ്വസിച്ച് കാത്തിരുന്ന സുമയെ ഒടുവില്‍ ദേഹമാസകലം പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശൂലങ്ങളും മറ്റും കുത്തിക്കയറ്റിയതിന്റെ പാടുകളായിരുന്നു സുമയുടെ ശരീരം മുഴുവനും. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തങ്കമ്മ ആദ്യം സമ്മതിച്ചില്ല. ഒടുവില്‍ പൊലീസിനെ വിളിക്കും എന്ന് നാട്ടുകാര്‍ക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നു. അങ്ങനെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ സംഘം സ്ഥലത്തെത്തി സുമയെ ചികിത്സയ്ക്കായി കൊണ്ടുപോയി.