മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം അക്രമാസക്തം; തലസ്ഥാനം യുദ്ധക്കളമായി

തിരുവനന്തപുരം | WEBDUNIA|
PRO
PRO
സോളാര്‍ വിഷയത്തില്‍ തലസ്ഥാനം യുദ്ധക്കളമായി. രാവിലെ മുതല്‍ തന്നെ തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച സമരം ഇന്നും തുടരുമെന്നുള്ളത് ഉറപ്പായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കയറിയത് പൊലീസ് മര്‍ദ്ദനത്തില്‍ കലാശിച്ചു.

സോളാര്‍ വിഷയത്തെചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നിയമസഭ അനിശ്‌ചിതകാലത്തേയ്‌ക്ക് പിരിഞ്ഞു എന്ന സ്‌പീക്കറുടെ അറിയിപ്പിന്‌ പിന്നാലെ സഭയ്‌ക്ക് പുറത്തെത്തിയ എംഎല്‍എമാര്‍ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലേയ്‌ക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. നടുറോഡില്‍ കുത്തിയിരിക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ പിന്തുണയുമായി ഇടതുപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി.

യൂണിവേഴ്‌സിറ്റി കോളേജ്‌, സംസ്‌കൃത കോളേജ്‌, പാളയം എന്നിവിടങ്ങളില്‍ കനത്ത ഏറ്റുമുട്ടലുണ്ടായി‌. കോളേജ്‌ കാമ്പസിനുള്ളില്‍ പോലീസുകാരെ സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ച്‌ കല്ലെറിഞ്ഞു. പോലീസ്‌ തിരിച്ച്‌ ലാത്തിചാര്‍ജ്‌ നടത്തി. കണ്ണീര്‍ വാതക പ്രയോഗവും നടത്തി. പോലീസിനു നേരെ പ്രവര്‍ത്തകര്‍ പ്രെട്രോള്‍ ബോംബെറിഞ്ഞു.

ഇതിനിടെ നിയമസഭ വിട്ടിറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ പോലീസ്‌ എംഎല്‍എമാരുടെ നിരയിലേയ്‌ക്ക് ഗ്രനേഡ്‌ എറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വീണ്ടും പോലീസിനു നേരെ തിരിഞ്ഞു. സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ രൂക്ഷമാണ്‌. തലസ്‌ഥാന നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ്‌ യുവജന സംഘടനകള്‍ അഴിച്ചുവിടുന്നത്‌. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക്‌ പരുക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :