ഫയിസും സംഘവും 15 കോടിയുടെ സ്വര്‍ണ കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്

കൊച്ചി| WEBDUNIA|
PRO
PRO
ഫയിസും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളം വഴി 15 കോടി രൂപയുടെ സ്വര്‍ണ കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഫയിസിന്റെ ജാമ്യ ഹര്‍ജിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. ജാമ്യഹര്‍ജിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 28 ന് ഉത്തരവ് പറയും.

കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ. വ്യാഴാഴ്ച പ്രത്യേക കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, സോണി എന്നിവരും പ്രതികളാണ്. സുനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കേസാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ എടുത്തിട്ടുള്ളത്. കള്ളക്കടത്തിന് അവര്‍ ഒത്താശ നല്‍കുകയും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് സിബിഐ യുടെ ആരോപണം.

കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി ഫയിസ്, സ്വര്‍ണം കൊണ്ടുവന്ന ഹാരീസ്, ഭാര്യ ആരിഫ, ആസിഫ എന്നിവരും പ്രതികളാണ്. ഗള്‍ഫില്‍ നിന്ന് ഗ്രീന്‍ചാനല്‍ വഴി പുറത്തിറങ്ങിയ സ്ത്രീകളെ പിന്നീട് വിമാനത്താവളത്തിനടുത്തുവെച്ചാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഫയിസിനെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് കൊച്ചിയില്‍ കൊണ്ടുവന്നത്.

സ്വര്‍ണം കള്ളക്കടത്ത് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ മുഖ്യ പ്രതിയായ ഫയിസിന് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പിസി ഐപ്പ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരനായ ഫയിസ് സ്ത്രീകളെയും മറ്റും മറയാക്കിയാണ് കള്ളക്കടത്ത് നടത്തിയിട്ടുള്ളത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കാനിരിക്കെ ഫയിസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫയിസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയിട്ടുള്ള കുറ്റസമ്മതമൊഴി കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :