പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

ചെന്നൈ| WEBDUNIA|
PRO
PRO
പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍(60) അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ രണ്ട്‌ മണിക്ക്‌ ചെന്നൈയിലായിരുന്നു അന്ത്യം. ഒരാഴ്‌ചയായി എംഐഒപി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ ചെന്നൈയില്‍ നടക്കും.

എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളത്തിലെ ഏറ്റവും ജനപ്രിയനായ സംഗീത സംവിധായകനായിരുന്നു രഘുകുമാര്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1981-ല്‍ പുറത്തിറങ്ങിയ 'വിഷം' ആയിരുന്നു ആദ്യചിത്രം. താളവട്ടം, ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പര്‍, ചെപ്പ്‌, ബോയിംഗ്‌ ബോയിംഗ്‌, മായാമയൂരം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്‌. താളവട്ടത്തിലെ 'പൊന്‍വീണേ എന്നുള്ളില്‍', 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന' തുടങ്ങിയ ഗാനങ്ങളും മായാമയൂരത്തിലെ 'കൈക്കുടന്ന നിറയെ' ശ്യാമയിലെ 'ചെമ്പരത്തിപ്പൂവേ ചൊല്ലൂ' എന്നീ ഗാനങ്ങളുമെല്ലാം ഏറെ ജനപ്രിയമാണ്.

2011-ല്‍ പുറത്തിറങ്ങിയ 'കളക്‌ടര്‍' എന്ന ചിത്രത്തിനാണ്‌ അദ്ദേഹം അവസാനം സംഗീതം നിര്‍വഹിച്ചത്‌. അവസാന കാലത്തും ആകാശവാണിയിലും മറ്റുമായി സംഗീത ലോകത്ത്‌ സജീവമായിരുന്നു അദ്ദേഹം.

1953-ല്‍ കോഴിക്കോടാണ്‌ രഘുകുമാറിന്റെ ജനനം. ഭവാനിയാണ്‌ ഭാര്യ. മക്കള്‍: ഭാവന, ഭവിത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :