പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം;10 ദിവസം മലയാളികളുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്ത്

AISWARYA| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (10:02 IST)
പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. മലയാളികളുടെ വസന്തകാലമെന്നറിയപ്പെടുന്ന ഓണക്കാലത്ത് പൂവിളിയും ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവുമെല്ലാമായി ഇനി പത്ത് നാളുകള്‍ സന്തോഷത്തിന്റെ ഉത്സദിനങ്ങളാണ്.

അത്തം പത്തോണമെന്നാണ് ചൊല്ല്. അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം. പൂരാടം രണ്ടു ദിവസങ്ങളിലായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. പൂക്കളമിടലാണ് ഇനി കുട്ടികളുടെ വിനോദം. വീട്ടുമുറ്റങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,
തുടങ്ങി പൊതുനിരത്തുകള്‍ വരെ പൂക്കളങ്ങള്‍ക്ക് വേദിയാകുന്നു.

പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധം. ഒന്നാം ദിവസം തുമ്പപ്പൂമാത്രമാണ് പൂക്കളത്തിന ഉപയോഗിക്കുക, തുളസിക്കതിര്‍ നടുക്കും. രണ്ടാം ദിവസം വെളുത്തപൂവ് മാത്രമേ പാടുള്ളൂ. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും.

ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു. തിരുവോണ നാളില്‍ കാശിത്തുമ്പയാണ് പ്രധാനം. അഞ്ചിതള്‍ത്തെറ്റി, ഉപ്പിളിയന്‍, പെരിങ്ങലം, മുക്കുറ്റി,കണ്ണാന്തളി, എന്നീ പൂക്കള്‍ ഓണപ്പൂക്കളത്തിന് ഉപയോഗിച്ചു പോരുന്നവയാണ്.

പൂക്കളത്തിന്റെ ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഒന്നാം തട്ടില്‍ മഹാവിഷ്ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്ടദിക്പാലകര്‍, നാലാമത്തേതില്‍ ഗുരുക്കള്‍,അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങള്‍,ആറാമത്തേതില്‍ സുബ്രഹ്മണ്യന്‍,ഏഴാമത്തേതില്‍ ബ്രഹ്മാവ്,എട്ടാമത്തേതില്‍ ശിവന്‍ ഒമ്പതാമത്തേതില്‍ ദേവി, പത്താമത്തേതില്‍ ഗണപതി എന്നിങ്ങനെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :