പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം| WEBDUNIA|
PRO
പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എട്ട് പ്രത്യേക അന്വേഷണ സംഘങ്ങളാണ് ഉള്ളത്.

ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഫിറോസ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് മുങ്ങുകയായിരുന്നു. ഫിറോസിനുവേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2009ല്‍ സലീംകബീര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലാണ് ഫിറോസ് മുന്‍കുര്‍ ജാമ്യം നേടിയത്. മറ്റ് പ്രതികളായ ബിജു രാധാകൃഷ്ണനും സരിതനായരുമൊത്ത് എഡിബിയുടെ ദക്ഷിണേന്ത്യന്‍ മേധാവികളാണെന്ന് പറഞ്ഞ് 40 ലക്ഷം സലീംകബീറില്‍ നിന്ന് തട്ടിയെന്നാണ് കേസ്.

ഫിറോസിനെ മൂന്നാം പ്രതിയാക്കി 2010 നവംബറില്‍ അഡീഷനല്‍ സിജെഎം കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.ഒന്നര മാസമായിട്ടും ഫിറോസിനെ അറസ്റ്റുചെയ്യാത്ത തിരുവനന്തപുരം സിറ്റി പോലീസിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴും പൊലീസ് അവിടേക്ക് ചെന്നില്ല. പിന്നീട് തിരുവനന്തപുരം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോഴും പൊലീസ് അനങ്ങിയില്ല. അതിനുശേഷമാണ് ഫിറോസ് ഒളിവില്‍ പോയത്.

പിന്നീട് ഹൈക്കോടതിയില്‍നിന്നും ജാമ്യം നേടാന്‍ പോയെന്ന കാരണത്താലായിരുന്നു പൊലീസ് അറസ്റ്റുചെയ്യാന്‍ കൂട്ടാക്കാത്തത്. പൊലീസിന്റെ നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചപ്പോഴാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഫിറോസിനെ വൈറ്റ്‌കോളര്‍ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :