ദേശാഭിമാനി ഭൂമി വില്‍ക്കുന്നതിന് പാര്‍ട്ടിയോട് ആലോചിക്കേണ്ട കാര്യമില്ലെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ദേശാഭിമാനി ഭൂമി വില്‍ക്കുന്നതിന് പാര്‍ട്ടിയോട് ആലോചിക്കേണ്ട കാര്യമില്ലെന്ന് ഇ പി ജയരാജന്‍. ഭൂമിയിടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ല. ഭൂമി വിറ്റത് പരസ്യം ചെയ്ത ശേഷമാണ്. പാര്‍ട്ടി തന്നോടൊപ്പമുണ്ടെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പഴയ ആസ്ഥാനമന്ദിരവും ഭൂമിയും ചാക്ക് രാധാകൃഷ്ണന് വിറ്റത് വിവാദമായിരുന്നു.

ഭൂമി വിറ്റത് ഡാനീഷ് ചാക്കോയ്ക്കാണ്. ചാക്ക് രാധാകൃഷ്ണന് വിറ്റാലും കുഴപ്പമില്ല. ഭൂമിയിടപാടില്‍ ചാക്ക് രാധാകൃഷ്ണന്‍റെ പങ്ക് അറിഞ്ഞില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡില്‍ ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 32 സെന്റ് സ്ഥലത്തിന്റെയും ബഹുനില കെട്ടിടത്തിന്റെയും വില്‍പ്പനയാണ് വിവാദത്തിലായത്. വര്‍ഷങ്ങളോളം ദേശാഭിമാനിയുടെ ആസ്ഥാനമായിരുന്ന സ്ഥലമാണ് വിഎം രാധാകൃഷ്ണന്‍ സ്വന്തമാക്കിയത്.

വിപണിയില്‍ സെന്റിന് 50 ലക്ഷത്തോളം വില വരുന്ന ഭൂമിയാണ് മൂന്നു കോടി 30 ലക്ഷത്തിന് ദേശാഭിമാനി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ 11നായിരുന്നു കച്ചവടം. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡാനിഷ് ചാക്കോ എന്നയാളാണ് ദേശാഭിമാനി മാനെജ്‌മെന്റില്‍നിന്ന് ഭൂമി വാങ്ങിയതെന്ന് രേഖകള്‍.

ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജനും ഡാനിഷ് ചാക്കോയും കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് പ്രമാണം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഭൂമി കച്ചവടത്തിനു തൊട്ടു മുന്‍പു വരെ വിഎം രാധാകൃഷ്ണനായിരുന്നു കമ്പനിയുടെ എംഡി. അദ്ദേഹത്തിന്റെ മകന്‍ നിതിന്‍ രാധാകൃഷ്ണന്‍ കമ്പനി ഡയറക്ടറും. ഭൂമി രജിസ്റ്റര്‍ ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കമ്പനിയുടെ എംഡി സ്ഥാനത്തേക്ക് ചാക്ക് രാധാകൃഷ്ണന്‍ തിരിച്ചെത്തി. അതായത് ഭൂമി വാങ്ങാന്‍ മാത്രമായി മാനേജിംഗ് ഡയറക്ടറെ മാറ്റിയതെന്ന് വ്യക്തം.

ചാക്ക് രാധാകൃഷ്ണന്‍ സെക്രട്ടറിയായ പാലക്കാട്ടെ ശ്രീകൃഷ്ണ ചാരിറ്റബിള്‍ സൈസൈറ്റിക്കു കീഴിലുള്ള ലാബിലെ ചീഫ് ടെക്‌നിഷ്യനാണ് ഡാനിഷ് ചാക്കോയെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പാലക്കാട്ട് നടന്ന സിപിഎം പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ചാക്ക് രാധാകൃഷ്ണന്‍ ദേശാഭിമാനിയില്‍ നല്‍കിയ പരസ്യം വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഭൂമിയിടപാട് വിവാദമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :