തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി; യുവാക്കളെ വളഞ്ഞിട്ട് മർദ്ദിച്ച് നാട്ടുകാർ

Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:16 IST)
തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന വിദ്യാർത്ഥിയുടെ ആരോപണത്തെ തുടർന്ന് കാർ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ. മലപ്പുറം കൊണ്ടൊട്ടി ഓമാനൂരിലാണ് പൊലീസിനെ പോലും വെട്ടിലാക്കിയ സംഭവം അരങ്ങേറിയത്. നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് സാരമായി പരിക്കേറ്റ യുവാക്കൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസാണ് യുവാക്കളെ ആശുപത്രിയിലാക്കിയത്.

ഓമാനൂരിൽ സ്കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർഥിയാണ് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് നാട്ടുകാരെ അറിയിച്ചത്. കൈകൾ കയറുകൊണ്ട് ബന്ധിച്ച് കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നും താൻ കുതറി ഓടി രക്ഷപെടുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.

ആ സമയം ഓമാനൂർ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോൾ കുട്ടി കാട്ടിക്കൊടുത്തു. പൊലീസിന്റെ നിർദേശപ്രകാരം ഇവരെ സ്റ്റേഷനിലേക്ക് ഹാജരാക്കാൻ കൊണ്ടുവരുന്ന വഴി നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. യുവാക്കളെ വിദ്യാർത്ഥി തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ഇവരെ വാഹനത്തിൽ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു.

കാർ തല്ലിത്തകർത്തു. യുവാക്കൾ രക്തം ഛർദിച്ചിട്ടു പോലും മർദനം നിർത്തിയില്ല. യുവാക്കളെ കൊണ്ടുപോകാനെത്തിയ പൊലീസുകാർക്കൊപ്പം ഇവരെ പറഞ്ഞയക്കാനും നാട്ടുകാർ തയ്യാറായില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :