കൊലപാതകത്തിലേക്ക് നയിച്ചത് എസ്എംഎസ്

ഹരിപ്പാട്‌| WEBDUNIA|
PRO
PRO
കിടപ്പുമുറിയില്‍ വച്ച് മറ്റൊരാള്‍ക്ക് എസ് എം എസുകള്‍ അയച്ചപ്പോഴുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹരിപ്പാട് പള്ളിപ്പാട്‌ നടുവട്ടം പുളിമൂട്ടില്‍ ഗലിയാത്ത്‌ ഭവനത്തില്‍ എബി പൊലീസിന് മൊഴിനല്‍കി. ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ എബിയെ വ്യാഴാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ ഹരിപ്പാട്‌ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തിരിക്കുകയാണ്.

നഴ്സിംഗ് വിദ്യാര്‍ഥിനിയായ ഷീബയെ എബി കിടപ്പുമുറിയിലാണ് വെട്ടിക്കൊന്നത്. തെളിവെടുപ്പിനായി കിടപ്പുമുറിയില്‍ കൊണ്ടുവന്നപ്പോള്‍ എബി പൊട്ടിക്കരഞ്ഞു. കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് വിശദീകരിച്ചു. വെട്ടിയശേഷം ഷീബയുടെ കഴുത്ത് ഞെരിച്ചാണ് മരണം ഉറപ്പുവരുത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി ഫോറന്‍സിക്‌ വിഭാഗം സര്‍ജനും എബിയില്‍ നിന്ന് തെളിവെടുത്തു.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഷീബ മറ്റൊരാള്‍ക്ക്‌ എസ്‌ എം എസുകള്‍ അയച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എബി ഒപ്പം കിടക്കാന്‍ ചെന്നപ്പോള്‍ ഷീബ താല്‍പര്യമില്ലായ്മ കാണിക്കുകയും ചെയ്തു. അതേസമയം ഷീബയുമായി അടുപ്പം പുലര്‍ത്തിയ വിദ്യാര്‍ത്ഥിയെ വെള്ളിയാഴ്ച പൊലീസ്‌ ചോദ്യം ചെയ്യും. ഇയാള്‍ കേസില്‍ സാക്ഷിയാവുമെന്നാണ് റിപ്പോര്‍ട്ട്.

ഷീബയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലും എബിയെ ചോദ്യം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :