ഓപ്പറേഷന്‍ തിയേറ്ററില്‍ വനിതാ ഡോക്ടര്‍മാര്‍ ഏറ്റുമുട്ടി!

ആലപ്പുഴ| WEBDUNIA|
PRO
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വനിതാ ഡോക്ടര്‍മാര്‍ തമ്മിലടിച്ചു. ഒരു ഡോക്ടര്‍ മൊബൈല്‍ എറിഞ്ഞുതകര്‍ത്തപ്പോള്‍ മറ്റൊരു ഡോക്ടര്‍ കസേര നിലത്തടിച്ചു. പ്രസവശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ ടേബിള്‍ ലഭിക്കുന്നതിന് നടത്തിയ തര്‍ക്കമാണ് കയ്യാങ്കളി വരെയെത്തിയത്.

ഡ്യൂട്ടിയിലുള്ള ഡോക്ടറും ഡ്യൂട്ടിയില്ലാത്ത ഡോക്ടറുമാണ് ഏറ്റുമുട്ടിയത്. ഡ്യൂട്ടിയില്ലാത്ത ഡോക്ടര്‍ താന്‍ ചികിത്സിക്കുന്ന ഗര്‍ഭിണിയായ രോഗിയെ അടിയന്തിര പ്രസവ ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉടക്കിയത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ നാലു രോഗികളെ ശസ്ത്രക്രിയയ്ക്കായി തിയേറ്ററില്‍ കയറ്റിയ സമയത്തായിരുന്നു അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍ രംഗപ്രവേശം നടത്തിയത്.

ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍ ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്നും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നുണ്ടെങ്കില്‍ അത് താന്‍ ആയിക്കോളാമെന്നാണ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ വാദിച്ചത്. തുടര്‍ന്ന് തര്‍ക്കം കയ്യങ്കളി വരെയെത്തി. ഒരു ഡോക്ടര്‍ ഇതിനിടെയില്‍ ആരെയോ വിളിക്കാനായി മൊബൈല്‍ കൈയിലെടുത്തു. ഇതില്‍ പ്രകോപിതയായ മറ്റെയാള്‍ മൊബൈല്‍ പിടിച്ചുവാങ്ങി തറയിലെറിഞ്ഞു തകര്‍ത്തു. കസേരയെടുത്ത് നിലത്തടിച്ചാണ് മൊബൈല്‍ നഷ്ടപ്പെട്ട ഡോക്ടര്‍ പ്രതികരിച്ചത്.

പ്രശ്നം ഇത്രയുമായപ്പോള്‍ പൂര്‍ണ ഗര്‍ഭിണികളായ രോഗികള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ മറ്റ് ഡോക്ടര്‍മാര്‍ ഇടപെട്ട് വനിതാ ഡോക്ടര്‍മാരെ ശാന്തരാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :