എന്‍ഡോസള്‍ഫാന്‍ ഇരകളോട് വീണ്ടും സര്‍ക്കാരിന്റെ അവഗണന

കാസര്‍ഗോഡ്| Last Modified ചൊവ്വ, 6 മെയ് 2014 (09:40 IST)
കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളോട് വീണ്ടും സര്‍ക്കാരിന്റെ അവഗണന. 2013 ആഗസ്റ്റില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ലിസ്റ്റില്‍ 400ഓളം പേര്‍ മാത്രമാവും ദുരിതബാധിതരായി ഉണ്ടാവുക. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 5700ഓളം പേരില്‍ 90 ശതമാനും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

അറിയിച്ചതിലും രണ്ട് മാസം വൈകി മെയ് 16ന് ശേഷം പ്രസിദ്ധപ്പെടുത്താന്‍ പോകുന്ന ലിസ്റ്റില്‍ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം 400ല്‍ താഴെയാവും. ആറായിരത്തോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 3000ല്‍ ഏറെയും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന കുരുന്നുകളായിരുന്നു. എന്നാല്‍ വിദഗ്ധര്‍ പങ്കെടുത്ത ക്യാമ്പിലെത്തിയവരുടെ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നാണ് വിചിത്രമായ കണ്ടെത്തല്‍.

മാരകവിഷം നിരോധിച്ചതിന് ശേഷവും പിറന്ന് വീഴുന്ന കുട്ടികള്‍ ദുരന്തത്തെ ഓര്‍മിപ്പിക്കുമ്പോള്‍, ഇത് മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ ഇനി ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഇനി ചികിത്സ പോലും നിഷേധിക്കപ്പെടാനാണ് സാധ്യത. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുന്ന വേളയില്‍ ലിസ്റ്റ് പുറത്തിറങ്ങുന്നത് ഇരകള്‍ക്ക് തിരിച്ചടിയാവും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :