അന്ന് വിസ്മയ 'യെസ്' പറഞ്ഞിരുന്നെങ്കില്‍ കിരണിന്റെ ജോലി പോയേനെ; സര്‍ക്കാര്‍ ജോലി വിസ്മയയുടെ ദയ

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (12:47 IST)

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ദയയാണ് കിരണിന്റെ സര്‍ക്കാര്‍ ഉദ്യോഗം. നേരത്തെ കിരണിനെതിരെ കേസ് എടുത്ത് ജോലി തെറിക്കേണ്ടതായിരുന്നു. എന്നാല്‍, ഭര്‍ത്താവിന്റെ ജോലി കളയാതിരിക്കാന്‍ വിസ്മയ ദയ കാണിച്ചു. വിസ്മയ അന്നൊരു യെസ് പറഞ്ഞിരുന്നെങ്കില്‍ കിരണിന്റെ ജോലി നഷ്ടപ്പെടുമായിരുന്നു.

കിരണ്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ കാരണം വിസ്മയ കാണിച്ച ദയയാണെന്ന് വിസ്മയയുടെ ബന്ധുക്കള്‍ തന്നെയാണ് പറഞ്ഞത്. വിസ്മയയുടെ സഹോദരന്‍ വിജിത്തിനെയും പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നത്.

കിരണിന്റെ ഒരു മേലുദ്യോഗസ്ഥനാണ് തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ ഉദ്യോഗസ്ഥന്‍ കിരണിനെ അന്ന് വഴക്ക് പറഞ്ഞു. തനിക്ക് മാപ്പ് നല്‍കണമെന്ന് കിരണ്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, വിസ്മയയുടെ വീട്ടുകാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്ത് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, വിസ്മയ ഇടപെട്ട് ഒതുക്കിതീര്‍ത്തു. കിരണിന്റെ ജോലി കളയേണ്ട എന്നും നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയണ്ട...ഞാനിനി ആ വീട്ടിലേക്കു പോകുന്നില്ല എന്നും വിസ്മയ തന്റെ സഹോദരനോട് പറയുകയായിരുന്നു. വിസ്മയയുടെ ആവശ്യാനുസരണം വിസ്മയയുടെ സഹോദരന്‍ കിരണിനെതിരായ പരാതി പിന്‍വലിക്കുകയായിരുന്നു. അതുകൊണ്ടാണ് കിരണിന് സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ സാധിച്ചതെന്ന് വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു.


ഭര്‍തൃവീട്ടില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വിസ്മയ കരുതിയിരുന്നു. വിസ്മയ തൂങ്ങിമരിച്ചതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം യുവതിയുടെ വീട്ടുകാര്‍ അംഗീകരിക്കുന്നില്ല. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സഹോദരനും പിതാവും ആവര്‍ത്തിച്ചുപറയുന്നു. വിസ്മയ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായരും സഹോദരന്‍ വിജിത്തും പറയുന്നു.

കൊലപാതകമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായും വിസ്മയയുടെ ഭര്‍ത്താവിന് കടുത്ത ശിക്ഷ ലഭിക്കണമെന്നും വിസ്മയയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. 'ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ഞാനാണ് പോയത്. കെട്ടിത്തൂങ്ങി മരിച്ചാല്‍ കഴുത്തിന്റെ മുകള്‍ഭാഗത്ത് ടൈറ്റാകും. അവിടെ മുറിപ്പാട് കാണും. എന്നാല്‍, വിസ്മയയുടെ കഴുത്തില്‍ അങ്ങനെ ഉണ്ടായിരുന്നില്ല. കഴുത്തിന്റെ താഴെയാണ് മുറിപ്പാട് കണ്ടത്. കഴുത്തിന് താഴെ കറുത്ത പാടുണ്ട്. തൊണ്ട ടൈറ്റാകുമ്പോള്‍ ദേഹത്ത് ബലംപ്രയോഗിക്കാന്‍ സാധ്യതയില്ലേ? തുടയില്‍ മാന്തും. കാലും കൈയും മടങ്ങിയേക്കാം. ഇത്തരം ലക്ഷണങ്ങളൊന്നും വിസ്മയയുടെ ശരീരത്തിലില്ല. കൈ കൃത്യമായി തന്നെ കിടക്കുന്നു. കാല് മടങ്ങിയിട്ടില്ല. ശരീരത്തില്‍ വേറൊരു പ്രശ്നവും തോന്നുന്നില്ല,' വിജിത്ത് പറഞ്ഞു.

കിരണിന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ഫോണ്‍ വരുന്നത്. വിസ്മയ ആശുപത്രിയിലാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ വിസ്മയ മരിച്ചെന്നാണ് കേള്‍ക്കുന്നത്. വിസ്മയയെ രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കുന്നത്. കിരണിന്റെ വീട്ടില്‍ നിന്ന് 15 മിനിറ്റ് ദൂരമേ ഉള്ളൂ. എന്നിട്ടും രണ്ട് മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടാണ്? ഇതില്‍ ദുരൂഹതയുണ്ടെന്നും വിസ്മയയുടെ വീട്ടുകാര്‍ ആരോപിച്ചു.

വിസ്മയ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനങ്ങളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും വിസ്മയയെ മര്‍ദിച്ചിരുന്നുവെന്നാണ് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നത്. ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചതിനു വിസ്മയയുടെ ഫോണ്‍ കിരണ്‍കുമാര്‍ തല്ലിപ്പൊട്ടിച്ചെന്നാണ് ത്രിവിക്രമന്‍ പറയുന്നത്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമായിരുന്നു കിരണിന്റെ മര്‍ദനം. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ടെന്നും ത്രിവിക്രമന്‍ പറയുന്നു. കിരണിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിസ്മയയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.

ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് വിസ്മയ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍ത്താവ് തന്നെ പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ലെന്ന് വിസ്മയ അമ്മയെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. 'അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ...പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല,' അമ്മയെ വിളിച്ച് വിസ്മയ അവസാനം പറഞ്ഞത് ഇതായിരുന്നുവെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത് പറഞ്ഞു.

താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ട് ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ സ്ത്രീധനം തനിക്ക് ലഭിക്കുമെന്നും കിരണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതു പറഞ്ഞാണ് വിസ്മയയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറയുന്നു.

വിസ്മയയെ വിവാഹം ആലോചിച്ച് എത്തിയപ്പോള്‍ കിരണ്‍കുമാര്‍ പറഞ്ഞത് സ്ത്രീധനം വേണ്ടെന്നാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയാണ് കിരണ്‍കുമാര്‍. വിവാഹം ഉറപ്പിക്കുന്ന സമയത്താണ് തനിക്ക് സ്ത്രീധനം വേണ്ടെന്നും സ്ത്രീയാണ് ധനമെന്നും കിരണ്‍കുമാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍, വിസ്മയയുടെ വീട്ടുകാര്‍ വലിയ തരത്തിലുള്ള സ്ത്രീധനം നല്‍കിയിരുന്നു. പിന്നീട് ഈ സ്ത്രീധനത്തെ കുറിച്ചുള്ള തര്‍ക്കമാണ് വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്ത്രീധനത്തിലുള്ള അതൃപ്തിയെ തുടര്‍ന്ന് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ തുടര്‍ച്ചയായി പീഡിപ്പിക്കാറുണ്ടെന്നാണ് വിസ്മയയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.

സ്ത്രീധനമായി ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം, 100 പവന്‍ സ്വര്‍ണം, പത്ത് ലക്ഷത്തിനടുത്ത് വില വരുന്ന വണ്ടി എന്നിവ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം കൊടുത്തു. കാറിന് പകരം പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു കിരണിന്റെ ആവശ്യം. സ്ത്രീധനമായി കിട്ടിയ വണ്ടി മോശമാണെന്ന് പറഞ്ഞും വിസ്മയയെ മര്‍ദിക്കാറുണ്ട്. കാര്‍ വില്‍ക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും അതാണ് കിരണിന് പക കൂടാന്‍ കാരണമെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു.

കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭര്‍ത്താവായ കിരണിന്റെ ആവശ്യമെന്നും അത് മകള്‍ തന്നോട് പറഞ്ഞെന്നും, എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും മകളോട് താന്‍ പറഞ്ഞതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

വിസ്മയയുടെ വാട്‌സ്ആപ് ചാറ്റ് വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂര മര്‍ദനങ്ങള്‍ ആണെന്ന് ഈ വാട്‌സ്ആപ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നു. തൂങ്ങിമരിക്കുന്നതിനു മുന്‍പുള്ള ദിവസം ബന്ധുവിന് അയച്ച മെസേജ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചിരുന്നതെന്ന് ഈ സന്ദേശങ്ങളില്‍ പറയുന്നുണ്ട്. 'ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോ മുടിയില്‍ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി,' വാട്‌സ്ആപ് മെസേജില്‍ പറയുന്നു. ശരീരത്തില്‍ ഭര്‍ത്താവിന്റെ പീഡനങ്ങളേറ്റതിന്റെ ചിത്രങ്ങളും വിസ്മയ വാട്‌സ്ആപ്പില്‍ അയച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മേയ് 31 നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകള്‍ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. മോട്ടര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരണ്‍. പൊലീസ് ഇയാളെ പിടികൂടി. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :