അവിടെ ബുള്ളറ്റ് ട്രെയിനിനെ എതിർക്കും, ഇവിടെ അതിവേഗ ട്രെയിൻ നടപ്പാക്കും: സിപിഎമ്മിനെ പരിഹസിച്ച് വിഡി സതീശൻ
സിൽവർ ലൈൻ വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സിപിഎമ്മിന്റെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റുകളും സ്‌കീന്‍ഷോട്ടുകളും പങ്ക് വെച്ച് കൊണ്ടായിരുന്നു പ്രതികരണം.
മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ല. എന്നാല്‍ തിരുവനന്തപുരം കാസര്‍ഗോഡ് അതിവേഗ ട്രെയിന്‍ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണ് ഇത്. സതീശൻ ചോദിച്ചു. മുബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർക്കുമെന്നത് മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മിറ്റി മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിംഗും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. എന്നാൽ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ കാര്യം മാറി. ചര്‍ച്ചയില്ല പഠനമില്ല ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മിന്റെ പഴയകാല പ്രസ്‌താവനകളും ട്വീറ്റുകളും അവരെതന്നെ തിരിഞ്ഞ് കൊത്തുമെന്നും സതീശൻ ഓർമ്മിപ്പിച്ചു.