അനുബന്ധ വാര്‍ത്തകള്‍
- മരട്; ഫ്ലാറ്റ് പൊളിക്കാൻ അപേക്ഷ നൽകിയത് 13 കമ്പനികൾ, ചെലവ് 30 കോടി
- മരട് ഫ്ലാറ്റ് നിയമാനുസൃതമായി വിറ്റത്, തങ്ങൾക്ക് ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് നിർമാതാക്കൾ; എന്തുചെയ്യണമെന്നറിയാതെ താമസക്കാർ
- ‘പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനം‘; അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ തീരുമാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
- മരട്; ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയം ഇന്ന് അവസാനിക്കും, കുടുംബങ്ങളെ ആര് ഒഴിപ്പിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം
- മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ളാറ്റുടമകളോട് എന്തിന്? : ഷമ്മി തിലകൻ
മരട്; അഴിമതിക്കും നിയമലംഘനത്തിനും സർക്കാർ കൂട്ടു നിൽക്കരുത്: വിഎസ് അച്യുതാനന്ദൻ
മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചു മാറ്റാൻ ഉത്തരവിട്ട സുപ്രീം കോടതി നിലപാടിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദൻ. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷി യോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.
വിഎസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:
രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്മാര്ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്ലാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചു വരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിര്‍മ്മാണത്തിന്റേയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും.
ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്ലാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്ക്കും എതിരായി നിയമ നടപടി സ്വീകരിക്കുകയും വേണം.