പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു: തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ശ്രീനു എസ്| Last Modified വ്യാഴം, 24 ജൂണ്‍ 2021 (08:58 IST)
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ എ കാറ്റഗറിയിലും എട്ടു മുതല്‍ 16 വരെ ബി കാറ്റഗറിയിലും 16 മുതല്‍ 24 വരെ സി കാറ്റഗറിയിലും 24നു മുകളില്‍ ഡി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരം ബി കാറ്റഗറിയിലാണ്.

മുനിസിപ്പാലിറ്റികളുടെ കാറ്റഗറികള്‍

വര്‍ക്കല -സി
നെടുമങ്ങാട് - ബി
ആറ്റിങ്ങല്‍ -ബി
നെയ്യാറ്റിന്‍കര - ബി

നിയന്ത്രണങ്ങള്‍ ഇങ്ങനെ

എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫിസുകള്‍ 25% ആളുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്കു പുറമേ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളില്‍ ഓഫിസ് ജോലികള്‍ മാത്രമേ പാടുള്ളൂ. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :