എംപി വീരേന്ദ്രകുമാര്‍ നല്‍കിയ എന്ത് സംഭാവന പരിഗണിച്ചാണ് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചു കോടി രൂപ അനുവദിച്ചത്: ബിആര്‍പി ഭാസ്‌കര്‍

ശ്രീനു എസ്| Last Updated: ശനി, 16 ജനുവരി 2021 (19:07 IST)
നാടിനും നാട്ടാര്‍ക്കും എം.പി. വീരേന്ദ്രകുമാര്‍ നല്‍കിയ എന്ത് സംഭാവന പരിഗണിച്ചാണ് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചു കോടി രൂപ അനുവാദിച്ചതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

പത്രമുതലാളി, എസ്റ്റേറ്റ് ഉടമ, നിയമ സഭാംഗം, പാര്‍ലമെന്റ് അംഗം, സംസ്ഥാനമന്ത്രി, കേന്ദ്ര സഹ മന്ത്രി, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വീരേന്ദ്ര കുമാര്‍ എന്നറിയാതെയല്ല ഈ ചോദ്യം ഉന്നയിക്കുന്നത്. സാധാരണയായി ജാതിമത നേതാക്കളെ പ്രീണിപ്പിക്കാനാണു മുന്നണി സര്‍ക്കാരുകള്‍ ഇത്തരം ദാനകര്‍മ്മങ്ങള്‍ നടത്തുക. പിണറായി സര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന്റെ അമ്പലത്തിനു നല്‍കിയ ദാനം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാറിന്
കേരള സമൂഹത്തില്‍ ഉന്നതസ്ഥാനം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പ്രബല മാദ്ധ്യമ ബന്ധമാണ്. പക്ഷെ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് പൊതുവെയും, വീരന്‍ നയിച്ച മാതൃഭൂമിക്ക് പ്രത്യേകിച്ചും, വലിയ വില കല്പിച്ചിരുന്നില്ല. മാതൃഭുമിയോടുള്ള അദ്ദേഹത്തിന്റെ സമീപനം ഒരു പൊതുവേദിയില്‍ നിന്നുകൊണ്ട് അതിന്റെ പത്രാധിപരുടെ പേര് വിളിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ കൂടി നാം അറിഞ്ഞതാണ്.

രണ്ട് പ്രമുഖ വാരിക കളുടെ പത്രാ ധിപരെന്ന നിലയില്‍ മികച്ച സംഭാവന നല്‍കിയ എസ്. ജയചന്ദ്രന്‍ നായര്‍ക്ക് അര്‍ഹതപ്പെട്ട ചെറിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറല്ലാത്ത പിണറായി വിജയന്‍ വീരേന്ദ്രകുമാര്‍ എന്ന മാധ്യമ ഉടമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്രമാത്രം നികുതിപ്പണം ചെലവിടാന്‍ തയ്യാറാകുന്നതില്‍ അസ്വാഭാകിതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :