തലസ്ഥാന നഗരിയിലെ ടെക്സ്റ്റിൽസിൽ 2.4 ലക്ഷത്തിന്റെ കവർച്ച

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (15:50 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ തിരക്കേറിയ പഴവങ്ങാടിയിലെ രണ്ട് വസ്ത്രവ്യാപാര ശാലകളിൽ നടന്ന കവർച്ചയിൽ 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ വലയത്തിൽ വരുന്നതും ഫോർട്ട് പോലീസ് സ്റ്റേഷന് അടുത്തുള്ളതുമായ ഈ പ്രദേശത്തു കവർച്ച നടന്നത് പോലീസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. കിഴക്കേകോട്ടയ്ക്കകത്തുള്ള സൂറത്ത് ടെക്സ്റ്റിൽസിൽ നിന്ന് രണ്ട് ലക്ഷവും അടുത്തുള്ള നോവൽറ്റി ടെക്സ്റ്റിലെസിൽ നിന്ന് 40000 രൂപയുമാണ് നഷ്ടപ്പെട്ടത്.

ആദ്യം ഒരു സ്ഥാപനത്തിന്റെ മുകളിൽ കയറി ടെറസിലെ ഇരുമ്പ് കതക് വളച്ചു മോഷ്ടാക്കൾ അകത്തുകടന്നാണ് താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. സമാനമായ രീതിയിലാണ് സമീപത്തെ കടയിൽ നിന്നും പണം മോഷ്ടിച്ചത്. കവർച്ചയിൽ രണ്ട് പേരുണ്ടെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത് എന്ന പോലീസ് പറഞ്ഞു. ഉത്തരേന്ത്യൻ സംഘങ്ങളാകാം ഇതിനു പിന്നിലെനിന്നും സംശയമുണ്ട്. പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :