സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി മൂന്നു മാലയുമായി യുവാവ് ഓടിമറഞ്ഞു

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 28 മാര്‍ച്ച് 2021 (17:23 IST)
ഓയൂര്‍: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തിയ യുവാവ് ഒന്നര പവന്‍ വീതം വരുന്ന മൂന്നു മാലയുമായി ഓടിമറഞ്ഞു. ഓയൂര്‍ പടിഞ്ഞാറേ ജംഗ്ഷനിലുള്ള കരിങ്ങണ്ണൂര്‍ ഏഴാംകുട്ടി രാജാള്യത്തില്‍ ബാബുരാജന്റെ ജൂവലറിയിലാണ് കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെ സംഭവം നടന്നത്.

മാലയുമായി ഓടിയ യുവാവിനെ പിടിക്കാനായി ഉടമ ബാബുരാജ്,
സെയില്‍സ്മാന്‍ ജോബി യോഹന്നാന്‍ എന്നിവര്‍ പിറകെ ഓടിയെങ്കിലും യുവാവ് മാലയുമായി ഓടി രക്ഷപ്പെട്ടു. 35 വയസു തോന്നിക്കുന്ന മെലിഞ്ഞു നീളമുള്ള ഇയാള്‍ കാറ്റും നീല ഷര്‍ട്ടും കറുത്ത പാന്റ്‌സും കയ്യില്‍ നീല നിറത്തിലുള്ള ഗ്ലൗസും അണിഞ്ഞിരുന്നു.

മാല പരിശോധിച്ച ശേഷം മൂന്നു മാലകള്‍ എടുത്ത് മാറ്റി വച്ചശേഷം യുവാവ് പുറത്തിറങ്ങി. സഹോദരന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച ശേഷം എത്തുമെന്നും ജൂവലറി ഉടമയോട് പറഞ്ഞു. തിരിച്ചു വന്ന യുവാവ്
ഒരു മിനിറ്റ് കസേരയില്‍ ഇരുന്ന ശേഷം മൂന്നു മാലകളും തട്ടിയെടുത്ത് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു മാലകള്‍ക്ക് 36 ഗ്രാം തൂക്കം ഉണ്ടെന്നാണ് ഉടമ പറയുന്നത്. ഒന്നര ലക്ഷത്തിലേറെ വില വരുന്നതാണ് മാലകള്‍.

കഴിഞ്ഞ മൂന്നു മാസമായി സ്ഥാപനത്തിലെ സി.സി.ടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രദേശം ഒട്ടാകെ അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :