മകളുടെ വിവാഹ ദിവസം അറസ്റ്റ് ചെയ്യുമോ എന്ന് പേടി; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി എട്ടിനു പരിഗണിക്കും

ഒക്ടോബര്‍ 27 ന് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഹോട്ടല്‍ ലോബിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്

രേണുക വേണു| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (11:14 IST)

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ജനുവരി എട്ടിന് ജസ്റ്റിസ് സി.പ്രതീപ്കുമാര്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.

ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസില്‍ ഉള്‍പ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപിയുടെ ഹര്‍ജി. ജനുവരി 17 നു മകളുടെ വിവാഹം ഗുരുവായൂരിലും സല്‍ക്കാരം തിരുവനന്തപുരത്തും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാല്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ കല്യാണത്തിനു മുന്‍പ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സുരേഷ് ഗോപിയുടെ ഭയം.

ഒക്ടോബര്‍ 27 ന് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഹോട്ടല്‍ ലോബിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. മാധ്യമപ്രവര്‍ത്തകയുടെ ദേഹത്ത് സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. പലപ്പോഴായി മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റിയെങ്കിലും സുരേഷ് ഗോപി ഇത് ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ചു ലൈംഗികാതിക്രമത്തിനു കേസെടുത്തു. നവംബര്‍ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :