രേണുക വേണു|
Last Modified വെള്ളി, 23 ജനുവരി 2026 (11:54 IST)
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി എന്ന ഒരൊറ്റ ഇടം മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്നും അവിടെ രാജ്യങ്ങളുടെ അതിർ വരമ്പുകൾ ഇല്ലെന്നും നാസയിലെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്റ്റേചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മനുഷ്യരെല്ലാം ഭൂമിയിൽ ഒന്നിച്ചു കഴിയേണ്ടവരാണ്. നമ്മൾ അടങ്ങുന്ന എല്ലാ മനുഷ്യരും, മൃഗങ്ങളും ശ്വസിക്കുന്നത് ഒരേ വായുവാണ്, ഒരേ വെള്ളമാണ്, പിന്നെ എന്തിന് നാം പരസ്പരം കലഹിക്കണം? അതെല്ലാം ആലോചിക്കുമ്പോൾ പ്രയാസം തോന്നുകയാണെന്നും സുനിതാ വില്യംസ് പറഞ്ഞു.
"യഥാർഥത്തിൽ, അവിടെനിന്നുള്ള കാഴ്ച ഇപ്പോഴും എന്റെ മനസിൽ പതിഞ്ഞുകിടക്കുകയാണ്. നിങ്ങൾ അവിടെ നിന്ന് നോക്കുകയാണെങ്കിൽ രാജ്യങ്ങളെ കാണാനാകില്ല, അതിർ വരമ്പുകൾ കാണാനാകില്ല, മറിച്ച് നമ്മളെല്ലാം താമസിക്കുന്ന ഒരേ ഒരു ഇടം മാത്രമേ കാണാൻ കഴിയുകയുള്ളൂ...
അവിടെ മനുഷ്യർ ഉണ്ട്, മുഗങ്ങൾ ഉണ്ട്, സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളുമുണ്ട്. നമ്മളെല്ലാം ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളം ഒന്നാണ്. നമ്മളെല്ലാം ഒരേ ഗ്രഹത്തിൽ പിറന്നവരാണ്. പിന്നെ എന്തിനാണ് നാം അതിർ വരമ്പുകൾ സൃഷ്ടിക്കുന്നത്? എന്തിനാണ് നാം പരസ്പരം കലഹിക്കുന്നത്? ഇതെല്ലാം ആലോചിക്കുമ്പോൾ പ്രയാസം തോന്നുകയാണ്"- സുനിതാ വില്യംസ് പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് സുനിത വില്യംസ്. ഒന്നിലധികം മനുഷ്യ ബഹിരാകാശ യാത്രാ റെക്കോർഡുകളും അവരുടെ പേരിലുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത ചെലവഴിച്ചത്. കൂടാതെ ഒമ്പത് ബഹിരാകാശ നടത്തങ്ങളും അവർ പൂർത്തിയാക്കിയിട്ടുണ്ട്. 62 മണിക്കൂറും ആറ് മിനിട്ടും ബഹിരാകാശ പേടകത്തിന് പുറത്ത്ചെലവഴിച്ചു.
യു.എസ് നേവിയിലെ സേവനത്തിന് ശേഷം 1998ലാണ് സുനിത വില്യംസ് നാസയിൽ ചേരുന്നത്. 2006 ഡിസംബറിൽ STS-116 എന്ന ബഹിരാകാശ പേടകത്തിലാണ് സുനിതയുടെ തുടക്കം.