കോണ്‍ഗ്രസ്സുകാര്‍ തന്നെ ഒരു തട്ടിപ്പുകാരിയായി മുദ്രകുത്തി: സരിത എസ് നായര്‍

തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 27 ജനുവരി 2016 (15:20 IST)
സോളാര്‍ കമ്മീഷന് പുറത്തും ആരോപണം ഉന്നയിച്ച് എസ് നായര്‍. താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ആര്‍ക്കും തന്നെ ചോദ്യം ചെയ്യാം. ആവശ്യപ്പെടുന്ന എന്ത് രേഖകളും ഹാജരാക്കാന്‍ താന്‍ തയ്യാറാണ്-സരിത പറഞ്ഞു.

ടെനിജോപ്പന് സോളാര്‍ ഇടപാടുമായി ബന്ധമൊന്നുമില്ലെന്നും ജിക്കുമോനാണ് ഇടപാടുകള്‍ നടത്തിയതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കൊടുത്ത പണം തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയുമായി താന്‍ രണ്ട് വര്‍ഷം കാത്തിരുന്നു. പക്ഷേ ഈ സാഹചര്യത്തില്‍ പണം തിരികെ കിട്ടുമെന്ന ഒരു പ്രതീക്ഷയും തനിക്കില്ല. ഇപ്പോള്‍ സമൂഹത്തില്‍ തന്നെ ഒരു തട്ടിപ്പുകാരിയായിട്ടാണ് മുദ്രകുത്തിയിരിക്കുന്നത്. തട്ടിപ്പുകാരി എന്ന ലേബലില്‍ കഴിയുന്നതില്‍ കാര്യമൊന്നുമില്ലെന്നും സരിത പറഞ്ഞു.

ടെനി ജോപ്പനുമായി താന്‍ ഒരു പണമിടപാട് സംബന്ധിച്ചും സംസാരിച്ചിട്ടില്ല. പണം കൈമാറാന്‍ താന്‍ തയ്യാറാണെന്ന് ജിക്കുമോനെ അറിയിച്ചിരുന്നു. ആരുടെ കയ്യിലാണ് പണം ഏല്‍പ്പിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ ജിക്കുമോനാണ് തോമസ് കുരുവിളയുമായി ബന്ധപ്പെടാന്‍ പറഞ്ഞതെന്നും സരിത വ്യക്തമാക്കി. എപ്പോഴും താന്‍ മാത്രമാണ് ഈ കേസില്‍ ക്രൂശിക്കപ്പെടുന്നത്. കോണ്‍ഗ്രസ്സുകാര്‍ തന്നെ
സംരക്ഷിക്കുന്നുണ്ടെങ്കിലും ഒരു തെരുവുവേശ്യയെപ്പോലെ അവര്‍ തന്നെ ചിത്രീകരിക്കുന്നുണ്ടെന്നും സരിത പറഞ്ഞു.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ടു ലക്ഷം രൂപ മടങ്ങാനുള്ള കാരണം ബിജു രാധാകൃഷ്ണനാണ്. കമ്പനിയുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ബിജുവായിരുന്നു. ഇക്കാര്യം കമ്മീഷന് മുമ്പില്‍ താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു.

ബിജുവും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ ഒന്നും പറയാത്തത് തന്റെ വ്യക്തി ജീവിതത്തെ അത് ബാധിക്കുമെന്നതിനാലാണെന്നും സരിത പറഞ്ഞു. രണ്ട് ലക്ഷം രൂപ മടങ്ങിയ സാഹചര്യം മുഖ്യമന്ത്രി സൂചിപ്പിച്ചതായി താന്‍ അറിഞ്ഞു. രണ്ടു ലക്ഷം രൂപ കൊടുക്കാനില്ലാത്ത താന്‍ എങ്ങനെ ഇത്രയും വലിയ തുക നല്‍കുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്കും സംശയം തോന്നും. അതുകൊണ്ടുമാത്രമാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സരിത വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :