പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു,പണ്ടും ഇനിയങ്ങോട്ടും ഞങ്ങള്‍ സുരക്ഷിതരല്ല: സിസ്റ്റർ അനുപമ

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജനുവരി 2022 (14:09 IST)
ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകൾ.കേസ് അട്ടിമറിക്കപ്പെട്ടെന്നും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതിനായുള്ള പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടങ്കില്‍ എന്തും നേടാനാകും. അങ്ങനെയൊരു കാലമാണിത്. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് കേസിൽ ഇതെല്ലാം സംഭവിച്ചതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അനുപമ പറഞ്ഞു.

പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ലഭിച്ചില്ല. മൊഴികളെല്ലാം അനുകൂലമായിരുന്നു. പിന്നീട് എന്ത് സംഭവിച്ചെന്നറിയില്ല. കേസിന്റെ വാദം നടക്കുമ്പോൾ അട്ടിമറി നടന്നതായൊന്നും തോന്നിയില്ല.പണ്ടും ഇനിയങ്ങോട്ടും ഞങ്ങള്‍ സുരക്ഷിതരല്ല. പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്.

എന്നാല്‍ കന്യാസ്ത്രീ മഠത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തുടർന്നുള്ള യാത്രയിൽ എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :