ആലപ്പാടിനെ വെറുമൊരു ഹാഷ്‌ടാഗിൽ ഒതുക്കുന്നവർ അറിയണം അവരുടെ കഥ!

ആലപ്പാടിനെ വെറുമൊരു ഹാഷ്‌ടാഗിൽ ഒതുക്കുന്നവർ അറിയണം അവരുടെ കഥ!

റിജിഷ മീനോത്ത്| Last Updated: വ്യാഴം, 10 ജനുവരി 2019 (08:24 IST)
പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിലെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സേവ് ആലപ്പാടെന്ന് ഹാഷ്‌ടാഗിട്ട് എല്ലാവരും ഈ ഗ്രാമത്തിന് പിന്തുണ അറിയിക്കുന്നു. എന്നാൽ ആ ഗ്രാമത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ എന്താണെന്ന് പലർക്കും അറിയില്ല.

ഒരു രാത്രി വെളുക്കുമ്പോൾ തങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്‌ടമാകുമോ എന്ന ഭീതിയാണ് ഇവരിൽ. ആലപ്പാടിന്റെ ദുരവസ്ഥ എന്തെന്ന് അറിയാത്തവർ ഇതൊന്ന് വായിക്കൂ. കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ നിസ്സഹായരായ പല മനുഷ്യർക്ക് മുന്നിലും ദൈവദൂതന്മാരേപ്പോലെ ഓടിയെത്തിയവരാണ് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ.

എന്നാൽ തങ്ങളുടെ ഗ്രാമത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ അതേ മത്സ്യത്തൊഴിലാളികല്‍ നടത്തുന്ന സമരമാണ് കേരളത്തിലെ ചർച്ചാവിഷയം. ഓരോ ദിവസം കഴിയുന്തോറും കടൽ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് ആലപ്പാട് ഗ്രാമത്തെ.

ഇപ്പോൾ ജനങ്ങൾ നേരിടുന്നത് അമ്പതുവർഷത്തോളമായി നടക്കുന്ന നിരന്തര ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ്. ഇപ്പോൾ തന്നെ അയ്യായിരത്തോളം കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. തങ്ങളുടെ ഗ്രാമത്തെ രക്ഷിക്കുന്നതിനും കിടപ്പാടം നഷ്‌ടമാകാതിരിക്കുന്നതിനുമായി ഇവർ അന്തിമസമരത്തിലാണിപ്പോൾ.

തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ ഇന്ന് ഇവർ അതിജീവനത്തിനായി പോരാടുകയാണ്. ഖനനം ആരംഭിക്കുന്നതിന് മുമ്പായി 89.5 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയായിരുന്നു ഈ ഗ്രാമത്തിന്. എന്നാൽ ഇപ്പോൾ അത് വെറും 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു.

1911ൽ ആരംഭിച്ച കരിമണൽ ഖനനമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. 1906 ല്‍ ജര്‍മ്മനിയില്‍ വച്ച് നടത്തിയ കയര്‍ ഉത്പന്നങ്ങളുടെ ഒരു പ്രദര്‍ശനത്തില്‍ ആലപ്പാട്ട് നിന്നുള്ള കയറും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ കയർ സൂക്ഷിച്ച ഇടങ്ങളിൽ നിന്ന് കറുത്ത മണലിന്റെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് അത് പരിശോധിക്കുകയും ചെയ്‌തു.

പെട്രോമാക്‌സ് വിളക്ക് കത്തിക്കുന്നതിനായുള്ള മാന്റില്‍ ഉണ്ടാക്കുന്നതിനാവശ്യമായ ധാതുവസ്തു ആ മണലില്‍ ഉള്ളതായി കണ്ടെത്തുകയും തുടര്‍ന്ന് ഹര്‍ഷാം ബര്‍ഗ് എന്ന ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെത്തുകയും 1910ല്‍ ആദ്യ ഖനന കേന്ദ്രം മണവാളക്കുറിച്ചിയില്‍ സ്ഥാപിക്കുകയും ചെയ്‌തു.

പിന്നീടങ്ങോട്ട് കരിമണലിന് ഡിമാന്റ് കൂടിവന്നു. പിന്നീടങ്ങോട്ട് ആവശ്യക്കാർ പലരും എത്തി. ഏറ്റവുമൊടുവിൽ ഭരണകൂടം കരിമണലിലെ ലാഭക്കണക്കിലുമെത്തി. എന്നാൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ കരിമണൽ ഖനനം ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ ആലപ്പാട് താമൈക്കുന്നവരുടെ കാലിനടിയിലെ മണ്ണ് വരെ പുറം ലോകത്തേക്ക് എത്തുമെന്ന അവസ്ഥയിലാണ്.

ഇനിയും ഇതിനെതിരെ കൈയ്യുംകെട്ടി നോക്കിനിന്നാൽ ഈ ഗ്രാമം ഭൂപടത്തിൽ നിന്നുതന്നെ അപ്രത്യക്ഷമായെന്നുവരാം. അതുകൊണ്ടുതന്നെ പൊരുതണം ഒറ്റക്കെട്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :