ശബരിമലയില്‍ പന്തളം രാജകുടുംബത്തിന് യാതൊരു അവകാശവും ഇല്ല, ശശികുമാറിന്റേത് പൊള്ളയായ വാദങ്ങൾ?

അപർണ| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (08:15 IST)
ശബരിമലയില്‍ പന്തളം രാജകുടുംബത്തിന് യാതൊരു അവകാശവും ഇല്ലെന്ന് റൂബിന്‍ ഡിക്രൂസ്. പന്തളം രാജകുടുംബത്തിന് അടച്ചിടാന്‍ അധികാരമുണ്ടെന്ന് ശശികുമാര വര്‍മയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെയും സുപ്രീം കോടതിയെയും വെല്ലുവിളിച്ച് കൊണ്ടുള്ള ശശികുമാര വര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പന്തളം കൊട്ടാരത്തിന്റെ വാദങ്ങള്‍ തെറ്റാണെന്നും, കൊട്ടാരത്തിന്റെ അവകാശങ്ങളെ പറ്റി കവനന്റില്‍ പറയുന്നില്ലെന്നും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നു. ഇതിന് സമാനമാണ് റോബിന്‍ ഡിക്രൂസിന്റെ പോസ്റ്റ്.

നിലവിലില്ലാത്ത കവനൻറും കവനൻറിലില്ലാത്ത പന്തളം രാജാവും.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധികാരങ്ങളെയും മറ്റും കുറിച്ച് പറയുന്നത് തിരുവിതാംകൂർ- കൊച്ചി രാജാക്കന്മാർ ചേർന്ന് തിരുക്കൊച്ചി സംസ്ഥാനം രൂപീകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യാ ഗവണ്മെൻറുമായി 1949 ജൂലൈ 1ന് ഒപ്പു വച്ച കവനൻറിലാണ്.

ഇതിൽ പന്തളം രാജാവ് എന്ന ഒരു പരാമർശം ഇല്ല.
കാരണം അതിന് 200 വർഷം മുമ്പ് മാർത്താണ്ഡവർമ വിശാല തിരുവിതാംകൂർ രാജ്യം വെട്ടിപ്പിടിച്ചപ്പോൾ പന്തളം രാജ്യം ഇല്ലാതായി. ശബരിമല ക്ഷേത്രത്തെക്കുറിച്ചും പ്രത്യേകം പറയുന്നില്ല. തിരുവിതാംകൂർ ദേവസ്വത്തിന് സർക്കാർ വർഷം 50 ലക്ഷം രൂപ വീതം നല്കണമെന്നും പത്മനാഭസ്വാമി ക്ഷേത്രത്തിന് വർഷം അഞ്ചു ലക്ഷം വീതം നല്കണമെന്നും പറയുന്നുണ്ട്. പത്മനാഭസ്വാമി ക്ഷേത്രം ദേവസ്വം ബോർഡൻറെ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുമില്ല.

എന്നാൽ കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം, പഴയന്നൂർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങൾ സംബന്ധിച്ചുള്ള നിയന്ത്രണം കൊച്ചി രാജാവിനായിരിക്കും എന്നു പറയുന്നുണ്ട്.

പക്ഷേ, പ്രശ്നം അതല്ല. ഈ കവനൻറിന് നിയമപ്രാബല്യം ഇല്ല എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. 1956ൽ ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടാക്കിയ നിയമങ്ങൾ 1952ലെ ഇന്ത്യാ സർക്കാർ ആക്ടിൽ പെടുത്തിയിട്ടില്ല എങ്കിൽ വിലയുള്ളതല്ല. ഇതു പ്രകാരമാണ് തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം നിലവിലില്ലെന്നും മേരി റോയിക്ക് സ്വത്തവകാശം ഉണ്ടെന്നും സുപ്രീം കോടതി വിധിച്ചത്. അതുപോലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അംഗങ്ങളുടെ എണ്ണം കവനൻറിൽ പറഞ്ഞിരിക്കുന്ന മൂന്നിൽ നിന്ന് കൂട്ടിയപ്പോൾ കേരള ഹൈക്കോടതിയിൽ അത് ചോദ്യം ചെയ്യപ്പെട്ടു. കവനൻറിന് എതിരാണ് എന്നായിരുന്നു വാദം. പക്ഷേ, കവനൻറ് നിലനില്ക്കുന്നില്ല എന്നും സർക്കാരിന് ദേവസ്വം ബോർഡ് അംഗങ്ങളുടെ എണ്ണം നിശ്ചയിക്കാം എന്നുമായിരുന്നു വിധി.

അതുകൊണ്ട് നിലവിലില്ലാത്ത കവനൻറിൽ പരാമർശിക്കാത്ത പന്തളം രാജാവിന് ശബരിമലയിൽ ഉള്ള അധികാരം ഒരു ചടങ്ങ് എന്നതിനപ്പുറമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :