സഭയ്ക്ക് നാണക്കേടുണ്ടാക്കി; ഫ്രാങ്കോ മുളയ്ക്കലിനെ മാര്‍പാപ്പ നേരിട്ട് ഇടപെട്ട് പുറത്താക്കിയതെന്ന് റിപ്പോര്‍ട്ട്

ജലന്തര്‍ രൂപത ബിഷപ് സ്ഥാനത്തുനിന്ന് രാജിവെച്ചതിനാല്‍ ബിഷപ് എമിരറ്റസ് എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുക

രേണുക വേണു| Last Modified വ്യാഴം, 1 ജൂണ്‍ 2023 (21:16 IST)

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ രൂപത അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ കാരണം വത്തിക്കാന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ രൂപത ബിഷപ് സ്ഥാനം സ്വയം ഒഴിഞ്ഞെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പീഡനക്കേസ് വിഷയം സഭയ്ക്ക് നാണക്കേട് ഉണ്ടാക്കിയതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിനോട് രാജി വയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യാലയം നേരിട്ട് ആവശ്യപ്പെടുകയായിരുന്നെന്നാണ് വത്തിക്കാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജലന്തര്‍ രൂപത ബിഷപ് സ്ഥാനത്തുനിന്ന് രാജിവെച്ചതിനാല്‍ ബിഷപ് എമിരറ്റസ് എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുക. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ജലന്തര്‍ രൂപതയുടെ നന്മയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും ഫ്രാങ്കോ പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :