നിക്ഷേപസൗഹൃദ കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (20:12 IST)
നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളത്. അനാവശ്യ ചുവപ്പുനാടയില്‍ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പുതിയ സാമ്പത്തികവര്‍ഷത്തെ പ്രഥമ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എല്‍.ബി.സി) യോഗം
തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വായ്പാ-നിക്ഷേപ അനുപാതം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. നിലവില്‍ 64ശതമാനമാണ് വായ്പാ-നിക്ഷേപ അനുപാതം. ഇത് ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണ്. കശുവണ്ടി മേഖലയില്‍ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രയോജനം ബാങ്കുകള്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് മുടങ്ങിയ വായ്പകളും ഒറ്റത്തവണ തീര്‍പ്പാക്കുന്നത് പരിഗണിക്കണം.

കാര്‍ഷിക മേഖലയില്‍ കൈവരിച്ച വളര്‍ച്ച സ്ഥായിയായി നിലനിര്‍ത്തുന്നതില്‍ സഹകരണ ബാങ്കുകള്‍ക്കൊപ്പം വാണിജ്യ ബാങ്കുകള്‍ക്കും പ്രധാന പങ്കുണ്ട്. എം.എസ്.എം.ഇ മേഖലയിലും ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ച കേരളത്തിന് പ്രതിശീര്‍ഷ വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ നാലാം സ്ഥാനം കൈവരിക്കാന്‍ സാധിച്ചു.

സംരംഭകത്വ വര്‍ഷമായി ആചരിച്ച2022 ല്‍ രണ്ട് ലക്ഷത്തില്‍പ്പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.2021-22 ല്‍ കാര്‍ഷിക മേഖല 4.6ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കാര്‍ഷിക, ഉല്‍പ്പാദന മേഖലകള്‍ മെച്ചപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :