ഗർഭിണിയാണെന്ന വിവരം 10 മാസം മറച്ചുവെച്ചു, യൂട്യൂബിൽ നോക്കി വീട്ടുകാരറിയാതെ പ്രസവം, 17 കാരിയെ പീഡിപ്പിച്ച കേസിൽ അയ‌ൽവാസി അറസ്റ്റിൽ

മലപ്പുറം| അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (18:06 IST)
മലപ്പുറം: പീഡനത്തിനിര‌യായ പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ ആരുമറിയാതെ കുഞ്ഞിന് ജന്മം നൽകി. ഗർഭിണിയായ വിവരം എല്ലാവരിൽ നിന്നും മറച്ചുവെച്ച പതിനേഴുകാരി യൂട്യൂബിൽ നോക്കിയാണ് പ്രസവത്തെ പറ്റി മനസ്സിലാക്കിയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിവരമറിഞ്ഞ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലാക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗർഭിണിയാണെന്ന വിവരം പത്തുമാസവും പെൺകുട്ടി വീട്ടിൽ നിന്നും മറച്ചുവെച്ചു. അതിന് ശേഷം മുറിയിൽ യൂട്യൂബ് നോക്കി പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അയൽവാസിയായ 21കാരനെയാണ് പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് ചെയ്‌തത്.

പൊക്കിൾ കൊടി സ്വയം മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തതായാണ് പെൺകുട്ടി പറയുന്നത്. ഇരുപതാം തീയതിയായിരുന്നു പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ഈ വിവരം മൂന്ന് ദിവസം പെൺകുട്ടി മറച്ചുവെച്ചു. സെക്യൂരിറ്റി ‌ജീവനക്കാരനായ പിതാവും കാഴ്‌ച്ചക്കുറവുള്ള മാതാവുമാണ് പെൺകുട്ടിക്കുള്ളത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി പെൺകുട്ടിയെ വിവാഹവാഗ്‌ദാനം നൽകി അയൽവാസി ഗർഭിണിയാക്കുകയായിരുന്നു.

23ആം തീയ്യതിയാണ് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :