മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അറിയണം, ഇതൊരു ആത്മഹത്യ അല്ല, കൊലപാതകമാണ്; ജിഷ്ണുവിന് നീതിലഭിയ്ക്കണം

ജിഷയ്ക്കും സൗമ്യയ്ക്കും പിന്നാലെ നീതി തേടി ജിഷ്ണുവും; മറുപടി പറയാൻ വിദ്യാഭ്യാസ വകുപ്പ് ബാധ്യസ്ഥമാണ്

aparna shaji| Last Modified തിങ്കള്‍, 9 ജനുവരി 2017 (09:50 IST)
ജിഷയ്ക്കും സൗമ്യയ്ക്കും നീതി ലഭിക്കാൻ കേരള ജനത ഒറ്റക്കെട്ടായി നിന്നത് പോലെ ഒട്ടും ആവേശം കെട്ടടങ്ങാതെ അവർ ജിഷ്ണുവിന്റെ നീതിയ്ക്ക് വേണ്ടിയും തെരുവിലിറങ്ങിയിരിക്കുകയാണ്. ജിഷ്ണുവിന് നീതി ലഭിക്കണം. ഓരോ വിദ്യാർത്ഥിയുടെയും ആവശ്യം അതാണ്. നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്നു ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയി. സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒരുപാട് ഉണ്ടായിരുന്നു മിടുക്കൻ. അവനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത് എന്താണ്?.

ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്. കോളേജുകൾ എന്ന വ്യാജേന കെട്ടി പൊക്കുന്ന ഇത്തരം അറവ് ശാലകൾ എന്തിനാണെന്നും ഇവർ ചോദിയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും അറിയുവാൻ എന്ന തലക്കെട്ടോടെ എഴുതിയ കത്തിൽ മന്ത്രിമാരായ തോമസ് ഐസക്, വി ടി ബൽറാം തുടങ്ങിയവരെ ടാജ് ചെയ്തിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan വിദ്യാഭ്യാസ മന്ത്രിയും തൃശൂർ സ്വദേശിയുമായ Prof.C.Raveendranath അറിയുവാൻ,

നോട്ട്, റേഷൻ, സമരം ഒക്കെയായി നല്ല തിരക്കുണ്ടാവും എന്നറിയാം, എന്നാലും ഒരു ചെറിയ കാര്യം പറയാനാണ് വന്നത് സർ. മനപൂർവവും നേരിട്ടും അല്ലെങ്കിലും നോട്ടക്കുറവ് കൊണ്ട് നമ്മുടെ സമ്പൂർണ സാക്ഷര കേരളത്തിലെ തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് കലാലയ(?)ത്തിൽ നിന്നും ഒരു ജീവൻ കൂടി യാത്രയായി.

കൈയിലെ ഞരമ്പ് മുറിച്ചശേഷമാണ് ജിഷ്ണു തൂങ്ങിമരിച്ചത്, അറിയാതെ പോലും ജീവൻ അവശേഷിക്കരുത് എന്ന് ആരോടോ വാശിയുള്ള പോലെ അവന്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുളള ജിഷ്ണു പ്രണോയ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വൈദ്യുതി ഉപഭോഗം കണക്കാന്‍ കണ്ടുപിടിച്ച പുതിയ മീറ്റര്‍ പണംകൊടുത്ത് വാങ്ങുന്ന റീച്ചാര്‍ജ് കൂപ്പണ്‍ ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുമ്പോൾ വീടുകളിലെത്തി മീറ്റര്‍ റീഡിങ് എടുക്കുക, കറന്റ് ബില്‍ ഒഴിവാക്കുക എന്നതൊടൊപ്പം ആവശ്യമുളള പണത്തിന് ചാര്‍ജ് ചെയ്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാൻ സാധിച്ചേനേ.

ഇത് പോലെ ഒരു നാട്ടിലെ അലെങ്കിൽ ഒരു രാജ്യത്തിന്റെ തന്നെ എല്ലാ ജനങ്ങളേയും ഗുണപരമായ രീതിയിൽ സ്വാധീനിക്കാൻ തക്ക ഒരു ' കണ്ടുപിടുത്തം നടത്താനുള്ള ബുദ്ധിയുടെ കുതിപ്പ് കഴിഞ്ഞ ദിവസം ഒരു മുഴം കയറിൽ അവസാനിച്ചപ്പോൾ, 3 ഇഡിയറ്റ്സ് എന്ന ആമീർ ഖാൻ സിനിമയിലെ ആത്മഹത്യയാണ് മനസിൽ വന്നത്. മാനേജ്മെന്റ് ഭീകരതക്ക് മുന്നിൽ ചിറകുകൾ അറയറവ് വെച്ച് മടങ്ങിയത് ആത്മഹത്യ ആണത്രേ. ആ സിനിമയിൽ ആമിർ പറയുന്നത് തന്നെയാണ് സർ നടന്നിരിരിക്കുന്നത്. ഇതാരു ആത്മഹത്യ അല്ല സർ... കൊലപാതകമാണ്. വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജിഷ്ണുവിനായി സമരത്തിനിറങ്ങി കഴിഞ്ഞു. ജിഷക്ക് വേണ്ടിയും സൗമ്യക്ക് വേണ്ടിയും ജ്യോതി സിംഗിന് വേണ്ടിയും നടത്തിയ സമരങ്ങൾ പോലെ ആവേശവും അമർഷവും ചോരാതിരിക്കട്ടെ എന്ന് പ്രാർത്ഥന.

ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.( courtesy for the witness statement: SouthLive Malayalam) ഇന്നലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകന്‍ മോശമായി പെരുമാറി. എല്ലാവരുടെയും മുന്നില്‍വെച്ചുളള മാനസികപീഡ കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫിസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുളള മോശം പെരുമാറ്റം തുടര്‍ന്നു. ജിഷ്ണുവിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അധ്യാപകന്‍ മാര്‍ക്ക് ചെയ്‌തെന്നും ആരോപണമുണ്ട്. ഡീബാര്‍ ചെയ്‌തേക്കുമെന്ന ഭയവും മാനെജ്‌മെന്റിന്റെയും അധ്യാപകരുടെയും അവഹേളനത്തില്‍ മനംനൊന്തുമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വൈകിട്ട് ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന് അപ്പോഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവിടെയുണ്ടായിരുന്ന ആരോപണ വിധേയനായ പ്രവീണ്‍ എന്ന അധ്യാപകന്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ ആരോപിക്കുന്നു.

ഇതിന്റെ അവസാനം എങ്ങനെ ആകും എന്നറിയില്ല... എന്നാലും ഒന്ന് ചോദിക്കട്ടെ സർ.. എന്തിനാണ് കോളേജുകൾ എന്ന വ്യാജേന കെട്ടി പൊക്കുന്ന ഇത്തരം അറവ് ശാലകൾ?
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :