കുമളിയിലെ മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 15 നവം‌ബര്‍ 2020 (10:23 IST)
കുമളി: രണ്ട് ദിവസം മാത്രം മുമ്പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ വച്ച് മരിച്ച മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത. അമരാവതി പറങ്കിമാമൂട്ടില്‍ സജീവന്‍ എന്ന 55 കാരനാണ് ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

ചക്കുപള്ളത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ആളാണ് ബാലകൃഷ്ണന്‍. രണ്ട് ദിവസം മുമ്പാണ് സജീവന്‍ ഇയാളുമായി പരിചയപ്പെട്ടത്. ദീപാവലി ദിവസം സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്നത് അയല്‍ക്കാരും കണ്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം വെളുപ്പിന് ബാലകൃഷ്ണന്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തുകയും സജീവന്‍ എഴുന്നേല്‍ക്കുന്നില്ലെന്നും പറഞ്ഞു. സജീവന് ഹൃദയാഘാതമാണോയെന്നു സംശയമുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ക്ക് സംശയമുണ്ടാവുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തി പരിശോധിച്ചതോടെ സജീവന്റെ കഴുത്തില്‍ സംശയകരമായ രീതിയില്‍ മുറിപ്പാട് കണ്ടെത്തുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വിവാഹിതനായ സജീവന്‍ ഭാര്യയും രണ്ട് മക്കളുമായി ദീര്‍ഘനാളായി അകന്നു കഴിയുകയാണെന്നും വിവരമുണ്ട്.
കുമളി സി.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലകൃഷ്ണനും ഇയാളുടെ ഭാര്യ ശാന്തിയും നിരീക്ഷണത്തിലാണ് എന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :