വയോധികയുടെ കൊലപാതകം: 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (18:46 IST)
ചെങ്ങന്നൂർ: വയോധികയുടെ മരണത്തോട് അനുബന്ധിച്ചു നാല്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് കാരാഴ്മ വലിയ കുളങ്ങര എട്ടാം വാർഡിൽ ശവംമാന്തി പള്ളിക്കടുത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന കിഴക്കുമ്മുറി ഇടയിലെ വീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സരസമ്മയെ (85) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിലാണ് അറസ്റ്റ്.

അയൽവാസിയും ബന്ധുവുമായ രതീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപത്തെട്ടിനാണ് ഇവരുടെ വീടിന്റെ മുൻവശത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇതിൽ ആർക്കും സംശയം ഇല്ലാതിരുന്നതിനാൽ പരാതിയും ഉണ്ടായില്ല. പക്ഷെ, ഇവരുടെ ശരീരം പരിശോധിച്ചപ്പോൾ കമ്മലുകൾ ബലമായി വലിച്ചു പറിച്ചെടുത്തതായി കണ്ടെത്തി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു.

ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ചെന്നിത്തല ഒരുപ്രം കല്ലുംമൂട് ഉള്ള ജൂവലറിയിൽ കമ്മൽ വിൽക്കാൻ ശ്രമിച്ച വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ പിടികൂടിയത്. വിവാഹിതനായ രതീഷ് മാതാവിനൊപ്പം ഇവിടെ താമസിക്കവെ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടു രതീഷ് സരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി വാക്കുതർക്കം നടന്നിരുന്നു.

എന്നാൽ ഇരുപത്തെട്ടിന് വെളുപ്പിന് രതീഷ് സരസമ്മയുടെ വീട്ടിനു സമീപത്തു നിൽക്കുന്നത് കണ്ട സരസമ്മ ബഹളം വച്ച്. ഉടൻ തന്നെ രതീഷ് ഇവരുടെ വായ്പൊത്തി പിടിച്ചതോടെ ബോധമറ്റു. തുടർന്നാണ് ഇവരെ കിണറ്റിൽ ഇട്ടത്. ഇതിനിടെ ഇയാൾ സരസമ്മയുടെ കമ്മൽ പറിച്ചെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :